
കൊല്ലം: ഗുരുദേവ ദർശനത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും അന്തസ്സത്ത ഒന്നാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ശിവഗിരി മഠത്തിന്റെയും കെ.പി.സി.സിയുടെ കീഴിലുള്ള രാജീവ് ഗാന്ധി പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് സഘടിപ്പിച്ച 'ഗുരു-ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി ആഘോഷം" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവദശകത്തിന്റെ അന്തസ്സത്തയാണ് ഇന്ത്യൻ ഭരണഘടനയുടെ കാതൽ. ഭരണഘടന പരസ്പരം സ്നേഹിക്കാനും ആദരിക്കാനും പറയുന്നു. ഗുരുദേവൻ പറഞ്ഞതും ഇതു തന്നെയാണ്. തമസിൽ നിന്ന് ജ്യോതിസിലേക്ക് നയിക്കണമെന്നാണ് ഗുരു പ്രാർത്ഥിച്ചത്. എന്നാൽ ലോകമാകെ ഇരുട്ടിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ്. മറ്റുള്ളവരെ മനസിലാക്കാതെ അപരന്ന് മേൽ ബോംബ് വർഷിക്കുകയാണ്. രാജ്യത്തും അതാണ് സംഭവിക്കുന്നത്. ഇതിനെതിരെ നിലകൊണ്ടാണ് മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ചത്.
ഗാന്ധിജിയും ഗുരുവും തമ്മിൽ നടന്ന ആശയസംവാദത്തിന്റെ അന്തസ്സത്ത സത്യവും അഹിംസയുമായിരുന്നു. ഇന്ന് വളരെ ചെറിയ ആളുകൾ കൂടിക്കാഴ്ച നടത്തുമ്പോൾ പോലും വലിയ പ്രദർശനാത്മകതയാണ്. ഗുരുദേവനും മഹാത്മാഗാന്ധിയും മുന്നോട്ടുവച്ച ദർശനങ്ങൾ ഏറ്റെടുത്ത് പ്രാവർത്തികമാക്കാൻ കഴിയണം. ഗുരുദർശനം മനസിലാക്കി ആ വഴിയിലൂടെ സഞ്ചരിക്കുകയാണ് പ്രധാനം. ഗുരുദേവനും ഗാന്ധിജിക്കും അധികാരമോ സമ്പത്തോ ഉണ്ടായിരുന്നില്ല. എന്നാൽ ഏറ്റവും വലിയ കരുത്തർ അവർ ഇരുവരുമായിരുന്നു. ധാർമ്മികശക്തിയായിരുന്നു ഇരുവരുടെയും കരുത്തെന്നും രാഹുൽ പറഞ്ഞു.
ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മഹാസമാധി സന്ദേശം നൽകി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എം.പിമാരായ എൻ.കെ.പ്രേമന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതംസംഘം ചെയർമാൻ അടൂർ പ്രകാശ് എം.പി സ്വാഗതവും കൊല്ലം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു.
ശതാബ്ദി ആഘോഷത്തിന് മുന്നോടിയായി നടന്ന സർവമത സമ്മേളനത്തിൽ ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥ ആമുഖ പ്രഭാഷണം നടത്തി. പാണക്കാട് മുനവറലി തങ്ങൾ, ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, കുര്യാക്കോസ് മാർ സേവേരിയോസ് മെത്രാപ്പൊലീത്ത, സാമുവൽ മാർ തിയോഫലീസ് എപ്പിസ്കോപ്പ, സി.എസ്.ഐ സഭ ബിഷപ്പ് ജോസ് ജോർജ്ജ്, ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്ജ്, ഫാ. ലാസർ എസ്. പട്ടകടവ് എന്നിവർ സംസാരിച്ചു.
രാഷ്ട്രീയക്കാർ പിന്നാക്കക്കാരെ തഴയുന്ന
സ്ഥിതി മാറണം: സ്വാമി സച്ചിദാനന്ദ
കൊല്ലം: പിന്നാക്കക്കാരും അധഃസ്ഥിതരും രാഷ്ട്രീയമായി തഴയപ്പെടുന്ന അവസ്ഥ മാറണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠത്തിന്റെയും കെ.പി.സി.സിയുടെ കീഴിലുള്ള രാജീവ് ഗാന്ധി പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങൾ രാഷ്ട്രീയമായി തഴയപ്പെടുന്നു. എല്ലാവർക്കും തുല്യമായ അവസരം ലഭിക്കണം. ജനങ്ങൾക്ക് ലൗകികമായ പുരോഗതി ലഭിക്കാൻ ജാതീയമായ അയിത്തം അനുഭവിക്കുന്നവരെ കൈപിടിച്ചുയർത്തണമെന്നാണ് ഗുരുദേവൻ ഗാന്ധിജിയോട് പറഞ്ഞത്. ഗുരുദേവന്റെയും മഹാത്മാഗാന്ധിയുടെയും ജീവിതസന്ദേശം നമ്മുടെ ജീവിതപാതയാക്കണം. തലച്ചോറിനെയും ജീവിതത്തെയും ജാതിക്കും മതത്തിനും പണയം വയ്ക്കാതെ ശുദ്ധമായ മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളണം. ലോകമിന്ന് മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലാണ്. നൂറുകണക്കിന് നിരപരധികളെ കൊന്നൊടുക്കുകയാണ്. പൊരുതി ജയിക്കുക സാദ്ധ്യമല്ലെന്ന് തിരിച്ചറിയണം.
ഗുരുദേവനും മഹാത്മാഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് സമുദ്രങ്ങൾ കൂടിച്ചേരുന്ന അനുഭവമാണ് സൃഷ്ടിച്ചത്. ഗുരുദേവനും മഹാത്മാഗന്ധിയും മനുഷ്യത്വത്തിന് പ്രാധാന്യം നൽകിയവരാണ്. മാനവരൊക്കെയും ഒന്നാണെന്ന മഹിതമായ ദർശനം ഇരുവരും ഉയർത്തിപ്പിടിച്ചു.
കേരളകൗമുദി എഡിറ്റോറിയൽ
നീതിനിഷേധം തുറന്നുകാട്ടുന്നു
തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ പിന്നാക്ക വിഭാഗങ്ങളെ രാഷ്ട്രീയ പാർട്ടികൾ തഴയുന്നത് തുറന്നുകാട്ടി 'നീതി നിഷേധത്തിനും വേണം, ഒരു അതിര്" എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ വളരെ മനോഹരമാണെന്ന് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. നാം എങ്ങനെ മുന്നോട്ട് സഞ്ചരിക്കണമെന്ന മാർഗ്ഗനിർദ്ദേശം കേരളകൗമുദി മുന്നോട്ടുവയ്ക്കുന്നു.
ആത്മപരിശോധന വേണം:
സ്വാമി ശുഭാംഗാനന്ദ
ഗുരുദേവദർശനം എത്രമാത്രം ഉൾക്കൊണ്ടെന്ന ആത്മപരിശോധന ഉണ്ടാകണമെന്ന് മഹാസമാധി സന്ദേശം നൽകിക്കൊണ്ട് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയായിരുന്നു ഗുരുദേവൻ. സമൂഹം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഔഷധമാണ് ഗുരുദേവദർശനം. അതുകൊണ്ട് തന്നെ വരുംതലമുറയ്ക്ക് പകർന്നു നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |