
കൊച്ചി: കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോദ്പാദന കമ്മിഷണറുമായ ഡോ. ബി. അശോകിനെതിരേ സർക്കാർ അടിക്കടി സ്ഥലംമാറ്റ ഉത്തരവിറക്കിയത് പ്രഥമദൃഷ്ട്യാ കോടതിഅലക്ഷ്യമാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ നടപടികളിലേക്ക് കടക്കുന്നില്ലെന്നും പറഞ്ഞു.
ഭാവിയിൽ സർവീസ് ചട്ടങ്ങൾ പാലിക്കുമെന്ന വിശ്വാസം രേഖപ്പെടുത്തിയാണ് അശോക് നൽകിയ കോടതിഅലക്ഷ്യഹർജിയിലെ തുടർനടപടികൾ ട്രൈബ്യൂണൽ അവസാനിപ്പിച്ചത്. നിലവിലുള്ള പദവിയിൽ ബി. അശോക് കാലാവധി പൂർത്തിയാക്കിയതിനാൽ ചട്ടപ്രകാരം സർക്കാരിന് തീരുമാനമെടുക്കാമെന്നും നിർദ്ദേശിച്ചു.
കേഡർ തസ്തികയല്ലാത്ത തദ്ദേശവകുപ്പ് പരിഷ്‌കരണ കമ്മിഷണറായി ഡെപ്യൂട്ടേഷൻ നൽകിയത് ചോദ്യംചെയ്താണ് ബി. അശോക് ട്രൈബ്യൂണലിനെ സമീപിച്ചത്. തത്‌സ്ഥിതി തുടരാനുള്ള ഉത്തരവ് നിലനിൽക്കേ അശോകിനെ ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ സി.എം.ഡിയായി നിയമിക്കാൻ സർക്കാർ ഉത്തരവിറക്കി. കോർപ്പറേഷൻ ഭരണസമിതിയിൽ ഇല്ലാത്ത ഒരാളെ സി.എം.ഡിയാക്കുന്നതിൽ നിയമപ്രശ്നമുണ്ടെന്ന് വാദമുയർന്നതോടെ സർക്കാർ ഈ ഉത്തരവ് പിൻവലിച്ചിരുന്നു. ട്രൈബ്യൂണൽ നിർദ്ദേശങ്ങൾ മറികടന്ന് ഹർജിക്കാരനെ പഴ്ണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയാക്കാനും ശ്രമംനടന്നു. അതും റദ്ദാക്കി. തന്നെ നിസാരകാരണങ്ങൾ പറഞ്ഞ് സർക്കാർ ടാർജറ്റ് ചെയ്യുകയാണെന്ന് ആശോക് ആരോപിച്ചിരുന്നു. കൃഷിവകുപ്പിലെ തസ്തികയുടെ കാലാവധി തീരുംമുമ്പേ സ്ഥലംമാറ്റുന്നത് സിവിൽ സർവീസ് ബോർഡിന്റെ അനുമതിയില്ലാതെയാണെന്നും വാദിച്ചു. ഇത് അംഗീകരിച്ച ട്രൈബ്യൂണൽ നിലവിലെ തസ്തികയിൽ തുടരാൻ അനുവദിക്കുകയും ചെയ്തിരുന്നു.
കേഡർ തസ്തിക ഒഴിച്ചിട്ട്
സർക്കാരിന്റെ കള്ളക്കളി
തിരുവനന്തപുരം: ഐ.എ.എസുകാരുടെ കേഡർതസ്തികകൾ ഒഴിച്ചിട്ട് പേരിൽ വ്യത്യാസത്തോടെ മറ്റുപദവികളുണ്ടാക്കി വിരമിച്ചവരെ നിയമിക്കുന്നത് സർക്കാർ പതിവാക്കിയിരുന്നു. . ഇതിനാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പൂട്ടിട്ടത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽസെക്രട്ടറിയുടെ കേഡർതസ്തിക ഒഴിച്ചിട്ട് ചീഫ് പ്രിൻസിപ്പൽസെക്രട്ടറിയായി വിരമിച്ചയാളെ നിയമിച്ചു.
കേഡർതസ്തികയായ ഐ.എം.ജി ഡയറക്ടർ കാലിയാക്കിയിട്ടശേഷം ഡയറക്ടർ ജനറലെന്ന പദവിയിൽ വിരമിച്ച ചീഫ്സെക്രട്ടറിയെ അടുത്തിടെവരെ നിയമിച്ചിരുന്നു.
261ഐ.എ.എസ് കേഡർ തസ്തികകളാണ് കേരളത്തിലുള്ളത്. ഇതിൽ 126സീനിയർ തസ്തികകളാണ്.
സർക്കാരിന് താത്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ അടിക്കടി തെറിപ്പിക്കാറുണ്ട്. പട്ടികജാതി വികസന ഡയറക്ടർ പദവിയിൽ ആറുമാസത്തിനിടെ 7ഉദ്യോഗസ്ഥരെ നിയമിച്ചു. കളക്ടർ,സെക്രട്ടറിമാർ തസ്തികകളിലും ഇതുതന്നെരീതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |