
വാക്പോര് രൂക്ഷം
'തൃണമൂലിനെ" തൂത്തെറിയുമെന്ന് മോദി
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അപമാനിച്ചെന്ന വിവാദത്തിൽ രാഷ്ട്രീയ വാക്പോര് രൂക്ഷം.
രാഷ്ട്രപതിയുടെ ബംഗാൾ സന്ദർശനത്തിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന പ്രാഥമിക വിലയിരുത്തലിലാണ് കേന്ദ്രം. മമതാ സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിക്ക് കത്തയച്ചു.
അതിനിടെ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്ക, പ്രചാരണം ശക്തമാക്കുകയാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയും മമതയ്‌ക്കെതിരെ രൂക്ഷവിമർശനമുയർത്തി. സന്താൾ ആദിവാസി വിഭാഗത്തിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ദ്രൗപദി മുർമു ശനിയാഴ്ച സിലിഗുരിയിലെത്തിയത്. പരമവിശുദ്ധമായ ചടങ്ങ് മമത ബഹിഷ്കരിച്ചെന്നും നല്ല രീതിയിൽ സംഘടിപ്പിക്കാൻ ബംഗാൾ സർക്കാർ തയ്യാറായില്ലെന്നും മോദി ഡൽഹിയിലെ പൊതുറാലിയിൽ കുറ്റപ്പെടുത്തി. രാഷ്ട്രപതിയെയും ഭരണഘടനയെയുമാണ് മമത അപമാനിച്ചത്. അധികാരത്തിന്റെ അഹങ്കാരം വൈകാതെ തകരും. ജനങ്ങൾ തൃണമൂൽ സർക്കാരിനെ തൂത്തെറിയുമെന്നും മോദി പറഞ്ഞു.
എന്നാൽ, പ്രോട്ടോക്കോൾ വീഴ്ചയില്ലെന്ന നിലപാടിലാണ് മമത. രാഷ്ട്രപതിപദത്തെ ബി.ജെ.പിയാണ് അപമാനിക്കുന്നതെന്ന് മമത പ്രതികരിച്ചു. ബംഗാൾ മുഖ്യമന്ത്രി സ്വീകരിക്കാനെത്താത്തതിൽ രാഷ്ട്രപതി പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തന്റെ ഇളയ സഹോദരിയെ പോലെയാണ് മമതയെന്നും പറഞ്ഞു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണനും വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമടക്കം അപലപിച്ചു.
വിശദീകരണം വേണ്ടത്
1.രാഷ്ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർ എന്തുകൊണ്ട് പോയില്ല
2.രാഷ്‌ട്രപതിക്കായുള്ള ടോയ്‌ലെറ്റിൽ വെള്ളം ഉറപ്പാക്കാത്തത്
3.രാഷ്ട്രപതിയുടെ സഞ്ചാരത്തിന് തിരഞ്ഞെടുത്ത റൂട്ടിലെ മാലിന്യങ്ങൾ നീക്കാത്തത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |