
കൊച്ചി: നഴ്‌സുമാരുടെ സമരം സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ അടിയന്തര നടപടിയെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. ആശുപത്രി പരിസരങ്ങളിലോ സമീപത്തോ ഉപരോധം ഉൾപ്പെടെ പ്രതിഷേധങ്ങൾ അനുവദിക്കരുത്. പ്രവേശന മാർഗങ്ങൾ തടസപ്പെടരുത്.
ജോലിക്ക് തയ്യാറാകുന്ന നഴ്‌സുമാർക്കും മറ്റു ജീവനക്കാർക്കും ഭീഷണിയോ തടസമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. സർക്കാരും പൊലീസ് മേധാവിയും അടിയന്തര നടപടികളെടുക്കണം. ജില്ലാ പൊലീസ് മേധാവികൾക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഇവർ നിർദ്ദേശങ്ങൾ നൽകണം. ആശുപത്രി പ്രവർത്തനം അവശ്യസേവനങ്ങളുടെ പരിധിയിൽപ്പെടുത്തി കേരള അവശ്യ സർവീസ് നിയമം (കെസ്മ) ബാധകമാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
സമരം രോഗികളുടെ അവകാശത്തെ ഗുരുതരമായി ബാധിക്കുമെന്നും കോടതി പറഞ്ഞു.
കേരള യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി നഴ്‌സുമാർ അനിശ്ചിതകാല സമരം ആരംഭിച്ച സാഹചര്യത്തിലാണ് ഹർജി. അടിയന്തര, ക്രിട്ടിക്കൽ കെയർ സേവനങ്ങളുൾപ്പെടെ പ്രതിസന്ധിയിലാണെന്ന് ഹർജിക്കാർ ആരോപിച്ചു. ജോലി ചെയ്യാൻ സന്നദ്ധരായവർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |