കൊച്ചി: ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനവുമായി സംസ്ഥാന സർക്കാർ. ഉദ്‌ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാൻ സംസ്ഥാന സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനമെടുത്തിരുന്നു.
കാസർകോട്ട് ദേശീയപാതയുടെ സമാന്തര ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എം എൽ എയാണ് നിർവഹിച്ചത്. കേന്ദ്രത്തിന് രാഷ്ട്രീയ അന്ധത ബാധിച്ചതിന്റെ തെളിവാണ് റിയാസിനെ ഒഴിവാക്കിയ നടപടിയെന്നും എംഎൽഎമാരെയും സംസ്ഥാന മന്ത്രിമാരെയും അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി എച്ച് കുഞ്ഞമ്പു പറഞ്ഞു. ഇന്ത്യയിൽ ഒരിടത്തും നൽകാത്ത വിധം ഭൂമിയുടെ മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകിയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തതെന്നും ഇതിനായി കിഫ്ബിയിൽനിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നൽകിയെന്നും എം എൽ എ വ്യക്തമാക്കി.
വെങ്ങളത്ത് മന്ത്രി മുഹമ്മദ് റിയാസാണ് സമാന്തര ഉദ്ഘാടനം നടത്തിയത്. മന്ത്റിയുടെ നേതൃത്വത്തിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള സമാന്തര റോഡ് ഷോയും നടന്നു. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. ഇത് സമാന്തര ഉദ്ഘാടനമല്ലെന്നും പ്രതീകാത്മക പ്രതിഷേധമാണെന്നും പറഞ്ഞ മന്ത്രി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ജനം എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ വിഷയത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പ്രതികരിച്ചത്. റിയാസിന് പറയാനുള്ളത് അദ്ദേഹം അമ്മായിയപ്പനോട് പറഞ്ഞോട്ടെ. ഞങ്ങളോട് ഒന്നും പറയേണ്ട. പ്രധാനമന്ത്രിയുടെ പരിപാടിക്ക് ഒരു പ്രോട്ടോക്കോൾ ഉണ്ട്. അത് അനുസരിച്ചിട്ടുണ്ട്'-എന്നാണ് സുരേഷ് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |