
കൊച്ചി: കേരളത്തിൽ എയിംസ് ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ചോദിച്ച് ഹൈക്കോടതി. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കഴിഞ്ഞ 11 വർഷമായിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തതെന്നും കോടതി ചോദിച്ചു. എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം അറിയിക്കാനും കേന്ദ്രത്തിന് നിര്‍ദേശം നൽകി. കേരളത്തിൽ എയിംസ് വേണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് എയിംസിന്റെ ആവശ്യകതയുണ്ടെന്നും ജനസാന്ദ്രത കൂടിയ സ്ഥലമാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം,ഹൈക്കോടതിയുടെ ചോദ്യത്തിന് കേന്ദ്രവും മറുപടി നൽകി. 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും നാലെണ്ണം നിർമ്മാണ ഘട്ടത്തിലാണെന്നും കേന്ദ്രം അറിയിച്ചു. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു. കേന്ദ്ര സർക്കാർ നയപരമായ തീരുമാനമെടുത്തെങ്കിൽ മാത്രമേ സാദ്ധ്യതാ പഠനം നടത്താനാകൂവെന്നും സത്യവാങ്മൂലം നൽകി.
എയിംസിനായി സംസ്ഥാന സർക്കാർ പത്തുവർഷമായി ഒന്നും ചെയ്തില്ലെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷക വാദിച്ചു. 2016ൽ കേന്ദ്രം പദ്ധതി മുന്നോട്ടുവച്ചെന്നും എന്നാൽ, അതിനുശേഷം സംസ്ഥാന സർക്കാർ നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും കേന്ദ്രം വാദിച്ചു. എന്നാൽ കേന്ദ്രത്തിന്റെ വാദം സംസ്ഥാനം തള്ളി. സ്ഥലം കണ്ടെത്തി നൽകിയിരുന്നുവെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നതാണെന്നും സര്‍ക്കാര്‍ നിരന്തരം എയിംസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |