
തിരുവനന്തപുരം: ''എടാ വിജയാ, എന്താടാ ദാസാ...'' നാടോടിക്കാറ്റ് സിനിമയിലെ ഈ വിളി ദുബായിൽ പ്രവാസ ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന ആത്മാർത്ഥ സുഹൃത്തുക്കൾ. വിജയൻ പിള്ളയും വിജയകുമാറും. 13 വർഷം മുൻപ് പ്രവാസ ജീവിതം മതിയാക്കി വിജയൻപിള്ള നാട്ടിലേക്ക് മടങ്ങി. പിന്നീട് ഇരുവരും കണ്ടിട്ടില്ല. അന്ന് പിരിഞ്ഞപ്പോൾ വിജയൻപിള്ള ഒരു കാര്യം ഓർമ്മിപ്പിച്ചിരുന്നു. ''എവിടെയായിരുന്നാലും വിജയകുമാറിന്റെ മകളുടെ കല്യാണത്തിന് തന്നെ ക്ഷണിക്കണം.''
ഈ മാസം 20ന് മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശിയായ വിജയകുമാറിന്റെ മകൾ അതുല്യയുടെ വിവാഹമാണ്. അതിന് ക്ഷണിക്കാനായി സുഹൃത്തിനെ അന്വേഷിക്കുകയാണ്. ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്ന് തന്ന ഫോൺ നമ്പറിൽ വിളിച്ചിട്ടും കിട്ടുന്നില്ല. വിജയൻപിള്ളയുടെ തിരുവല്ല ഇരവിപേരൂരിലെ വിലാസത്തിലും പലതവണ അന്വേഷിച്ചു. കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ വിജയകുമാർ അന്വേഷണം തുടരുകയാണ്.
വിജയകുമാർ 40 വർഷമായി കുടുംബസമേതം ദുബായിലാണ്. അവിടെ അയൽപക്കക്കാരായിരുന്നു പിള്ളയും കുടുംബവും. വിജയകുമാറിന്റെ ഭാര്യ അമ്പിളിയും മക്കളായ അതുല്യയും അഭിഷേകും വിജയൻപിള്ളയുടെ ഭാര്യ പുഷ്പയും മക്കളായ ദീപയും ദീപുവും ഒരു കുടുംബംപോലെ ജീവിച്ചവർ. ഫെഡറൽ ഫുഡ്സ് കമ്പനിയിലാണ് വിജയകുമാറിന് ജോലി.
ദുബായിലെ വേയ്ഡ് ആഡംസ് നിർമ്മാണക്കമ്പനിയിലെ ഫോർമാനായിരുന്നു വിജയൻപിള്ള. വിസാകാലാവധി കഴിഞ്ഞ് 2013ൽ പിള്ള നാട്ടിലേക്ക് മടങ്ങി. പിന്നീട് പലകാരണങ്ങളാൽ ബന്ധപ്പെടാനായില്ല. 2025 ജനുവരിയിൽ നാട്ടിലെത്തിയപ്പോഴും വിജയകുമാറും ഭാര്യയും വിജയൻപിള്ളയെ അന്വേഷിച്ചിരുന്നു.
പ്രതീക്ഷ കൈവിടാതെ..
മകളുടെ വിവാഹം നിശ്ചയിച്ചപ്പോൾ മുതൽ വിജയകുമാറിന്റെ മനസ് പിടയുകയാണ്. ആത്മാർത്ഥ സുഹൃത്തിനെ കണ്ടെത്തണം. മകളുടെ വിവാഹത്തിന് ക്ഷണിക്കണം. വിവാഹദിവസം മകളെ അനുഗ്രഹിക്കാൻ വിജയൻപിള്ള ഉണ്ടാകണം. വിജയകുമാർ അന്വേഷണം തുടരുകയാണ്, പ്രതീക്ഷ കൈവിടാതെ..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |