
ശിവഗിരി: ശ്രീനാരായണഗുരുദേവൻ ജീവിച്ചിരിക്കെ തലശ്ശേരി ജഗന്നാഥക്ഷേത്രാങ്കണത്തിൽ നടന്ന ഗുരുദേവന്റെ ആദ്യ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ ശതാബ്ദിആഘോഷം ഇന്ന് ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യും. ഗുരുദേവന്റെ അനന്തരഗാമിയായ ബോധാനന്ദസ്വാമി അദ്ധ്യക്ഷനും ചൈതന്യസ്വാമി ഉപാദ്ധ്യക്ഷനും ഗുരുപ്രസാദ് സ്വാമി കമ്മിറ്റി അംഗവും മൂർക്കോത്ത് കുമാരൻ സെക്രട്ടറിയുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദ്യ ഗുരുദേവ പ്രതിഷ്ഠ തലശ്ശേരിയിൽ 1927 മാർച്ച് 13ന് നടന്നത്. പ്രസിദ്ധശില്പിയായ തറവലിയാണ് ഇറ്റലിയിൽ വച്ച് വിഗ്രഹം നിർമ്മിച്ചത്. കപ്പലിൽ കൊണ്ടുവരുമ്പോൾ സിലോണിൽവച്ച് ഗുരുദേവൻ വിഗ്രഹം കണ്ടിരുന്നു. 'ആഹാ ഇത് കൊളളാം, ആഹാരമില്ലാതെ ജീവിച്ചുകൊളളും' എന്നാണ് ഗുരുദേവൻ അഭിപ്രായപ്പെട്ടത്. പിന്നീട് ഗുരുദേവനെ തലശ്ശേരിയിലേക്ക് ക്ഷണിക്കുമ്പോൾ 'നാം അവിടെയുണ്ടല്ലോ പിന്നെയെന്തിന് വരണം' എന്ന് മൊഴിഞ്ഞതായി ചരിത്രമുണ്ട്.
ഇന്ന് രാവിലെ 9ന് ശിവഗിരി മഹാസമാധിയിൽ സന്യാസിമാരുടെ നേതൃത്വത്തിൽ വിശേഷാൽപൂജയും സമൂഹഅർച്ചനയും നടക്കും. 10ന് ദൈവദശകം ഹാളിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ശതാബ്ദിആഘോഷപരിപാടികൾ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ശതാബ്ദിആഘോഷ വിശദീകരണം നടത്തും. സ്വാമി അവ്യയാനന്ദ, സ്വാമി ദേവാത്മനന്ദ സരസ്വതി, സ്വാമി ഹംസതീർത്ഥ, സ്വാമിവിരജാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരും ബ്രഹ്മചാരികളും സംസാരിക്കും.തലശേരി ജഗന്നാഥക്ഷേത്ര ഗുരുമന്ദിരത്തിലും ഇന്ന് വിശേഷാൽ ശതാബ്ദിആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. ശതാബ്ദിആഘോഷത്തിന്റെ ചുമതലവഹിക്കുന്ന തലശ്ശേരി ജ്ഞാനോദയയോഗത്തിന്റെ ആഭിമുഖ്യത്തിൽ ജഗന്നാഥക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി മാർച്ച് 3ന് ഒരു വർഷം നീളുന്ന ശതാബ്ദിആഘോഷം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |