
കാബൂൾ: പാകിസ്ഥാനും താലിബാനും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമാകുന്നു. അഫ്ഗാൻ അതിർത്തിക്കുള്ളിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനവാസ മേഖലയിൽ നടത്തിയ ബോബിംഗിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കാബൂൾ പൊലീസ് അറിയിച്ചു.
പാകിസ്ഥാൻ സർക്കാരും അഫ്ഗാനിലെ താലിബാൻ ഭരണകൂടവും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് നിലവിലെ സൈനിക നടപടിയിലേക്ക് നയിച്ചത്. പാകിസ്ഥാനിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാനിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളാണെന്നും ഇതിനുള്ള തിരിച്ചടിയാണ് ഈ നീക്കമെന്നുമാണ് പാക് സർക്കാരിന്റെ ന്യായം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ പ്രധാന കാരണം തഹ്‌രീക് ഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന സംഘടനയാണെന്നാണ് പാകിസ്ഥാന്റെ ആരോപണം. ടിടിപി ഭീകരർക്ക് താലിബാൻ അഭയം നൽകുന്നുവെന്നും അഫ്ഗാൻ മണ്ണ് ഉപയോഗിച്ച് അവർ പാകിസ്ഥാനിൽ ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്നുമാണ് പാക് സർക്കാർ ഉയർത്തുന്ന പരാതി.
താലിബാനിൽ നിന്ന് സ്വതന്ത്രമായാണ് ടിടിപി പ്രവർത്തിക്കുന്നതെങ്കിലും ഇരുവിഭാഗങ്ങളും ഒരേ പ്രത്യയശാസ്ത്രമാണ് പങ്കുവയ്ക്കുന്നത്. അഫ്ഗാനിൽ വിദേശ ശക്തികൾ നടത്തുന്ന കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |