
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ എസ്.ഐ.ടി അന്വേഷണത്തിൽ വീണ്ടും തൃപ്തിയറിയിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. അന്വേഷണം ശാസ്ത്രീയമായ നിലയിൽ പൂർത്തിയാക്കുകയാണ് ഈ ഘട്ടത്തിൽ പ്രധാനമെന്നും കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കവേ ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം തേടുന്ന ഹർജികൾ വിശദമായ വാദത്തിനായി രണ്ടാഴ്ചത്തേക്ക് മാറ്റി. സംസ്ഥാന സർക്കാരിനോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
കേസിന് പിന്നിൽ സംഭവങ്ങളുടെ പരമ്പര തന്നെയുണ്ട്. സ്വർണം പൊതിഞ്ഞ ലോഹപ്പാളികളുടെ ഒറിജിനൽ മാറ്റിയിരുന്നോയെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനായി സാമ്പിളുകൾ പ്രഗത്ഭമായ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്കും ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിലേക്കും അയച്ചിരിക്കുകയാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാകും വിചാരണ. കുറ്റവാളികൾ ഉത്തരം പറയേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ജാമ്യഹർജികൾ പരിഗണിച്ച കോടതികളിലും പൊതുസമൂഹത്തിലും നിലവിലെ അന്വേഷണത്തെക്കുറിച്ച് വിമർശനമുണ്ടെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ ഇതൊന്നും ബാധിക്കുന്ന വിഷയമല്ലെന്ന് ദേവസ്വം ബെഞ്ച് പറഞ്ഞു. അന്വേഷണം എങ്ങനെവേണമെന്ന് നിർദ്ദേശിക്കാൻ കോടതിക്കാവില്ല. മേൽനോട്ടം വഹിക്കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി. എല്ലാം നന്നായി വരികയല്ലേ വേണ്ടതെന്നും ഹർജിക്കാരോട് ചോദിച്ചു.
സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത്, യോഗക്ഷേമ സഭ തുടങ്ങിയ സംഘടനകളും
ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമാണ്
ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജികളിൽ നേരത്തേ സി.ബി.ഐയുടെ വിശദീകരണം തേടിയിരുന്നു. ഈ മാസം അവസാനം കുറ്റപത്രം സമർപ്പിക്കുമെന്നാണ് എസ്.ഐ.ടി അറിയിച്ചിരിക്കുന്നത്.
തന്ത്രി രാജീവരുടെ ജാമ്യം
റദ്ദാക്കാൻ സർക്കാർ
ഹൈക്കോടതിയിൽ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ 16-ാം പ്രതിയായ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം അനുവദിച്ചതിനെതിരേ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. കൊല്ലം വിജിലൻസ് കോടതിയുടെ ജാമ്യഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. പ്രത്യേക അന്വേഷണസംഘം രജിസ്റ്റർചെയ്ത കേസിലാണിത്. ഹർജി അടുത്തദിവസം പരിഗണിക്കും. തട്ടിപ്പിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും അന്വേഷണത്തെ ബാധിക്കുന്ന നിരീക്ഷണങ്ങളാണ് ജാമ്യ ഉത്തരവിലുള്ളതെന്നും ഹർജിയിൽ പറയുന്നു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരത്തെ മുറിപ്പെടുത്തിയ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണിതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.ജനുവരി 16ന് അറസ്റ്റിലായ തന്ത്രിക്ക് ഫെബ്രുവരി 18നാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |