കോഴിക്കോട് എനിക്ക് എന്നും അന്യമായി തോന്നിയ ഒരിടമാണ്. അതു പറയുമ്പോൾ കേരളം മുഴുവൻ എന്റെ സ്വന്തം എന്നല്ല. പക്ഷെ, ഈ ജില്ല, എനിക്ക് 'വേറെയൊരു സംസ്ഥാനമാണ്" എന്നു തോന്നാറുണ്ട്. അങ്ങനെയിരിക്കെ, രേണുവിന്റെ (എന്റെ കുട്ടിക്കാലത്ത് കണ്ടെത്തിയ ചെറിയ, എന്നാൽ എപ്പോൾ 'ഇമ്മിണി വലിയ" ഒരു സുഹൃത്ത്) ഇളയ മകളുടെ വിവാഹം കോഴിക്കോട്ടു വച്ച് നടക്കുന്നു. യു .കെ.യിൽ നിന്ന് ബീനാച്ചി- അശോക് ദമ്പതികൾ, യു.എസിൽ നിന്ന് ബിന്ദു. പിന്നെ എന്റെ ബീവിയും ബീവിയുടെ സലിം സാറും ഈ 'പഞ്ചായത്തിൽ" അംഗത്വമെടുത്തു.
ഞങ്ങൾ ഉന്നക്കായ, മുട്ടമാല, മുട്ട സുർക്ക, നെയ്യ് പത്തൽ, സുലൈമാനി ഇവ കൂടി ലിസ്റ്റിൽപ്പെടുത്തി കല്യാണത്തലേന്നു തന്നെ കോഴിക്കോട്ടെത്തി. വെള്ള 'ബെൻസ് മെയ്ബാച്ച്" വണ്ടിയിൽ ഷുക്കൂറു മാഷും, റോസീനായും കുടുംബവും സ്വീകരിക്കാനെത്തി. അടുത്ത ദിവസം അവരുടെ തന്നെ 'പോർഷെ" കാറിൽ രേണുവിന്റെ വീട്ടിലെത്തിയ എന്നെയും സംഘത്തെയും കണ്ട വീട്ടുകാർ ഞെട്ടി. പണ്ട് എപ്പോഴോ എഴുതിയതു പോലെ, അംബാസഡർ കാറിൽ തുടങ്ങി, മാരുതി 800, ഹോണ്ടാ ജാസിൽ നടക്കുന്ന എന്നെ മാത്രമേ കഴിഞ്ഞ ആഴ്ച വരെ രേണു കണ്ടിട്ടുള്ളൂ!
രേണുവിന്റെ ഭർത്താവ് രവി മാഷ് അവിടെയില്ല; ഭാഗ്യം. ഇത്തരം വാഹനങ്ങളോ, എന്തിന്; അവയുടെ പേരുകളോ പോലും എനിക്കു വശമില്ലെന്ന് അവൾക്ക് നന്നായി അറിയാം. ഷുക്കൂർ മാഷിനും കുടുംബത്തിനും നന്ദി. കോഴിക്കോട്ടുകാരുടെ ആതിഥ്യ മര്യാദ, പത്മനാഭനെ 'കിടത്തി"യിരിക്കുന്ന ഞങ്ങൾ തിരുവനന്തപുരത്തുകാർക്കില്ല. 'ജൻസി കല്യാണം" എന്താണെന്ന് ഞാൻ ആദ്യമായി കണ്ടു. വളരെ ലാഘവത്തോടെ, അതിനുമപ്പുറം ലാളിത്യത്തോടെ കുട്ടികൾ ആരവത്തോടെ അവരുടെ കുട്ടുകാരെ കൂവി അനുഗ്രഹിച്ച നല്ലൊരു ചടങ്ങ്. ഇങ്ങനെ ആകണമായിരുന്നു 31 വർഷം മുമ്പു നടന്ന എന്റെ കല്യാണവും എന്ന പാഴ്വിചാരം, കുറച്ചു കഴിഞ്ഞ് ഞാൻ മനസിൽ നിന്ന് മാറ്റിയെടുത്തു.
കാര്യത്തിലേക്കു കടക്കട്ടെ, രേണു ഒരു സുന്ദരിക്കുട്ടിയെ- അല്ല, യുവതിയെ വീട്ടിലെത്തിയപ്പോൾ എനിക്ക് പരിചയപ്പെടുത്തുന്നു: 'നിന്റെ ഫാനാണ് പ്രിയ!"
'അയ്യോ, എനിക്കും ആരാധകരോ!" ചികിത്സയിൽ സുഖപ്പെട്ടു പോകുന്ന രോഗികളിൽ വിരളമായി ചിലർ വല്ലപ്പോഴും കനിഞ്ഞു തരുന്ന ഒരു 'നന്ദി" ഒഴികെ ഇന്നേവരെ എനിക്ക് 'ഫാനുകൾ" ഇല്ല, ഇതിപ്പോ, രേണു പറയലും പ്രിയ കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിക്കലും ഒന്നിച്ച്. ആകെ അന്ധാളിച്ചു, അതിലുപരി മനസു വിങ്ങി. വേഗം സംയമനം വീണ്ടെടുത്തു. കണ്ടിട്ടില്ലാത്ത ഒരു കുട്ടി- രേണുവിന്റെ കലവൂർ അമ്മായിയുടെ മകൾ. പല്ല് ഡോക്ടർ. എപ്പോഴോ രേണു എന്റെ കഥകൾ അയച്ചുകൊടുത്തത് ഇഷ്ടമായ ഒരു കുട്ടി.
അവർ തമ്മിലുള്ള ഒരു വാട്സാപ്പ് സംസാരം ഞാൻ എന്നോ കേട്ടിരുന്നു. ഓർമ്മശക്തി തന്നെയാണ് എന്റെ ദുഃഖവും. അടുത്ത കാലത്തായി ഒന്നും ഞാൻ അതിനാൽ തലച്ചോറു വരെ എത്താൻ സമ്മതിക്കാറില്ല, പിന്നെ അതും കൂടി ചുമക്കേണ്ടിവരും. എന്തിനാവും പ്രിയ കരഞ്ഞത് ? ആ രാത്രിയിൽ ആ ചോദ്യം എന്നെ അലട്ടി കൊണ്ടേയിരുന്നു. ജോസഫ് കാംബെലിന്റെ 'ആയിരം തലയുള്ള ഹീറോ" ഹോട്ടലിലെ കട്ടിലിൽ 'എന്നെ വായിച്ചു തീർക്കൂ" എന്നു നിർബന്ധിക്കുമ്പോഴും എന്റെ ചിന്തകൾ ആ കണ്ണീരിൽ ഉടക്കിയിരുന്നു.
ശിവരാത്രിയാണ്. അടുത്തെവിടെയോ ഒരു ക്ഷേത്രത്തിൽ കോളാമ്പി മൈക്കിൽ നിന്ന് സിനിമാഗാനങ്ങളും ഇടയ്ക്ക് ബഹളങ്ങളും കേൾക്കാം. കോഴിക്കോട് വീണ്ടും എന്നെ അത്ഭുതപ്പെടുത്തുന്നു. ഷുക്കൂറും റോസീനയും സത്കരിക്കുന്നു. ജയിംസ് എന്ന നല്ലവനായ ഡ്രൈവർ ഞങ്ങളെ വണ്ടിയിൽ തളിയിൽ ക്ഷേത്രത്തിൽ കൊണ്ടു പോകുന്നു. ബിന്ദുവും ജയിംസും ഈസ്റ്റർ നൊയമ്പിനെപ്പറ്റി എന്നോടും ബീനാച്ചിയോടും, അശോകിനോടും പറയുന്നു.
ഇവിടെ എവിടെയാണ് മതത്തിന് പ്രസക്തി? ആരാണ് ഇവിടെ മതത്തിന്റെ പേരിൽ ആദ്യം മതിലുകൾ കെട്ടിയ മനുഷ്യൻ? ഞങ്ങൾക്കാർക്കും മതമില്ല; സ്നേഹം മാത്രം, കരുതൽ മാത്രം. വീണ്ടും പ്രിയയിലേക്ക്. എന്റെ വൈഷമ്യങ്ങൾ ഒരു കഥയിലൂടെ ഒരാളെ ഇത്ര മാത്രം സ്പർശിച്ചോ! അതും, തലയും വാലുമില്ലാത്ത എന്റെ സ്വന്തം ജീവിതകഥ. ആ കുട്ടി വായിക്കുകയും എഴുതുകയും ചെയ്യുമത്രേ. കലാഹൃദയമുള്ളവർ നല്ലവരും ലോലഹൃദയരും ആയിരിക്കുമെന്ന് കേട്ടിട്ടുണ്ട്. അതായിരിക്കുമോ ഈ കുട്ടി കരഞ്ഞതിനു പിറകിൽ? അറിയില്ല. ഏതായാലും ആ കണ്ണുനീർ ഒരു വിങ്ങലായി എന്നും എന്റെ കൂടെയുണ്ടാവും.
ഇനി , ഞാൻ എഴുതിയ കഥയിലെ അവസ്ഥയിലൂടെ ഈ കുട്ടിയും പോയിട്ടുണ്ടാവുമോ, ഭഗവാനേ! അങ്ങനെ ആവാതിരിക്കട്ടെ. ചില മുറിവുകൾ ഇരുട്ടു മൂടിയ രാത്രികളിൽ ഒരു പിശാചിനെപ്പോലെ കടന്നുവരും. കുട്ടിയായിരിക്കുമ്പോൾ മുത്തച്ഛനെ കെട്ടിപ്പിടിച്ച് അവറ്റകളെ ഓടിച്ചിരുന്നു. ഭീതിയകറ്റാൻ അന്ന് മുത്തച്ഛൻ ചൊല്ലിത്തന്ന അർജ്ജുന മന്ത്രമാണ് പല രാത്രികളിലും, കൊള്ളിക്കുറവൻ പക്ഷികൾ ചിരിച്ച്, കരഞ്ഞ് മരണത്തിന്റെ മണമെത്തുമ്പോൾ ഞാൻ ചൊല്ലാറുള്ള ഒന്ന്. അച്ഛന്റെ അഭാവത്തിൽ നീണ്ട വിരലുകളും, മനസു നിറയെ സ്നേഹവുമുള്ള മുത്തച്ഛൻ പഠിപ്പിച്ച ഒറ്റമൂലി. കരയരുത് പ്രിയക്കുട്ടീ. രേണുവിന്റെ പല ഭാഗ്യങ്ങളിൽ ഒരു ഭാഗ്യമാണ്; അല്ല, അഹങ്കാരമാണ് നീ.
അടുത്ത ദിവസം കല്യാണം കഴിഞ്ഞ് സദ്യ കഴിക്കാൻ റെഡിയായി നില്കുന്നു; 'വേണ്ട" എന്ന മുഖഭാവം കാണിച്ച്! എന്നാൽ, ആരെങ്കിലും ഒന്ന് വിളിച്ചുകൊണ്ടു പോകണേ എന്ന് മനസാ കളവും കാണിച്ച് നില്ക്കുകയായിരുന്നു. അപ്പോൾ പിറകിൽ നിന്ന് ഒരു വിളി- 'ആശമോളേ, ഞാൻ തങ്കച്ചേച്ചിയാ!" രേണുവിന്റെ അമ്മയുടെ വയറ്റിൽ പിറന്നില്ല എന്നേയുള്ളൂ. ആ അമ്മ പല പ്രാവശ്യം എന്നോടുതന്നെ പറഞ്ഞിട്ടുണ്ട്- 'തങ്കമാ എന്റെ മൂത്തമോള്."
മെഡിക്കൽ കോളേജിൽ ഞങ്ങൾ പഠിക്കുന്ന കാലം. തങ്കച്ചേച്ചി ഇടയ്ക്ക് രേണുവിന്റെ വീട്ടിലെത്തും. വ്യക്തതയോടെ സംസാരിക്കുന്ന, വളരെ അറിവുള്ള, അതിലുപരി സ്നേഹത്തിന്റെ നിറകുടമായ തങ്കച്ചേച്ചി! പോരാത്തതിന് എന്റെ അമ്മയുടെ പേരും! ഈ പേരിട്ടാൽ അവരൊക്കെ തങ്കപ്പെട്ടവരായിരിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സാരി ഉടുത്തുതുടങ്ങിയ കാലത്ത്, 'തങ്കച്ചേച്ചിയെപ്പോലെ ഉടുക്കണം" എന്നേ മനസിലുണ്ടായിരുന്നുള്ളൂ. എപ്പോഴത്തെയും പോലെ അതും മുപ്പത്തിയഞ്ച് വർഷത്തിനിപ്പുറം ഇന്നാണ് ഞാൻ വെളിപ്പെടുത്തുന്നത്.
ജീവിതത്തിൽ ആരെങ്കിലുമൊക്കെ ആയിത്തീരണം എന്ന് ആദ്യം തോന്നിപ്പിച്ചവരിൽ ഒരാൾ. ഞങ്ങൾ പരസ്പരം സംസാരിക്കുന്നതിനു മുമ്പു തന്നെ സദ്യ വിളമ്പി. ചേച്ചിയുടെ ഭർത്താവായിരുന്നു മേൽനോട്ടം. കോഴിക്കോട് എന്ന 'അന്യസംസ്ഥാന"ത്തിലെ സദ്യയും കേമം. പരിപ്പ്, നെയ്യ് ഇല്ലാതെ. തുടക്കം സാമ്പാറിൽ. തങ്കച്ചേച്ചിയുടെ ഭർത്താവിനോട്, അടുത്തിരുന്ന അശോകിന്റെ 'വേണ്ട, ചോദിക്കണ്ട" എന്ന മുഖഭാവം വകവയ്ക്കാതെ ഞാൻ 'കുറച്ച് പരിപ്പ് ഒഴിക്കാൻ തരാമോ" എന്ന് ഒരു ഉളുപ്പുമില്ലാതെ ചോദിച്ചു.
തങ്കച്ചേച്ചിയുടെ പരിചയപ്പെടുത്തൽ കാരണം 'സ്ഥലത്തെ പ്രധാനപ്പെട്ട ദിവ്യ" ആണെന്ന തെറ്റിദ്ധാരണയിൽ ദാ, വരുന്നു എനിക്കു മാത്രം. പരിപ്പ്! സന്തോഷമായി. എതിർവശത്തിരിക്കുന്ന കോഴിക്കോട്ടുകാർ എന്നെ തുറിച്ചു നോക്കി. സാരമില്ല; ഇനിയൊരിക്കലും അവരെ കാണില്ലലോ. ഊണുകഴിഞ്ഞ് കണ്ണുകൾ തങ്കച്ചേച്ചിയെ പരതി; പണ്ടു പറയാതിരുന്നതു പലതും പറയാനായി. ഒന്നും ചോദിച്ചില്ല. പിന്നീട് മടക്കയാത്രയിൽ ട്രെയിൻ കൊല്ലം കഴിഞ്ഞപ്പോൾ, തങ്കച്ചേച്ചിയെ ഞാൻ കൂടെ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ മനസിന്റെ വിങ്ങലെന്ന് അറിഞ്ഞു. രേണുവിന് ഒരു വാട്സ്ആപ്പ് സന്ദേശമയച്ച്, ചേച്ചിയുടെ ഫോൺ നമ്പർ വാങ്ങി. രണ്ടുവരി അയച്ചു. ചേച്ചിയുടെ നീണ്ട മറുപടി വന്നു. ഇനി കാണുമോ ആവോ!
അങ്ങനെ ഈ യാത്രയിൽ, പണ്ടു നഷ്ടമായ തങ്കച്ചേച്ചിയും, പുതിയ രണ്ടാം ജന്മത്തിൽ പരിചയപ്പെട്ട പ്രിയക്കുട്ടിയുമായി ഞാൻ വീണ്ടും എന്റെ മേശയുടെ ചെറിയ വെളിച്ചത്തിൽ. സമയം ഇപ്പോൾ രാവിലെ 1.30 മണി. മറ്റൊരു ദിവസം. ബീനാച്ചിയും അശോകും വിമാനത്തിൽ ലണ്ടനിലേക്ക് തിരിച്ചുകാണും. ബിന്ദു മഞ്ചേരിയിൽ അനിയത്തിയുടെ കൂടെ കുറച്ചു ദിവസം കൂടി, പിന്നീട് അമേരിക്കയിലേക്ക്. പിന്നെയും എപ്പോഴോ ഒത്തു ചേരാനായി ഞങ്ങൾ പിരിഞ്ഞു.
കുട്ടിക്കാലത്ത് ഇടാൻ കഴിയാത്ത നിറമുള്ള കുപ്പിവളകൾ നിറഞ്ഞ രണ്ടുനാളുകൾ. കാലം പലതും നഷ്ടപ്പെടുത്തുമ്പോഴും, വല്ലപ്പോഴും ചെറിയ ചെറിയ സന്തോഷങ്ങൾ കനിഞ്ഞുനൽകുന്നു. അങ്ങനെ രണ്ടു ദിവസങ്ങൾ. പിന്നെ പ്രിയക്കുട്ടിയും തങ്കച്ചേച്ചിയും. ഒരുരാത്രി കൂടി കഴിഞ്ഞു, ആശ്വാസം.
(തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ന്യൂറോളജി വിഭാഗം മേധാവിയാണ് ഡോ. ആശാലത രാധാകൃഷ്ണൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |