
ന്യൂഡൽഹി: വനിതാ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തന്റെ പാർട്ടിയായ തൃണമൂലാണ് വനിതാപ്രാതിനിധ്യം ഏറ്റവും കൂടുതൽ നടപ്പാക്കിയതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിൽ പരാജയപ്പെടാൻ തൃണമൂൽ കോൺഗ്രസ് അടക്കം പ്രതിപക്ഷ നേതാക്കളാണെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മമത.
പാർലമെന്റിൽ വിശദീകരിക്കേണ്ടിയിരുന്ന കാര്യം രാജ്യത്തെ അഭിസംബോധന ചെയ്‌ത് തെറ്റിദ്ധരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്‌തത്. തന്റെ പാർട്ടി വനിതാ രാഷ്ട്രീയ പ്രാതിനിധ്യത്തെ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. പാർലമെന്റിലും സംസ്ഥാന നിയമസഭയിലും ഏറ്റവും കൂടുതൽ വനിതാ പ്രതിനിധികളുള്ളത് തൃണമൂൽ കോൺഗ്രസിനാണ്. സ്ത്രീ സംവരണത്തെ എതിർക്കുന്നുവെന്ന ആരോപണം അതിനാൽ നിലനിൽക്കില്ല.
കേന്ദ്രം രാഷ്ട്രീയ നേട്ടത്തിനായി വനിതാ സംവരണം ഉപയോഗിക്കുകയാണ്. മോദി സർക്കാർ നിക്ഷിപ്ത രാഷ്ട്രീയ അജൻഡയ്ക്കായി സ്ത്രീകളെ ഒരു കവചമായി ഉപയോഗിച്ച് നടപ്പിലാക്കാൻ ശ്രമിച്ചതിനാലാണ് മണ്ഡല പുനർനിർണയം എതിർത്തതെന്നും മമത പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |