
സംസ്ഥാനത്ത് പുതുതായി 65000 മുൻഗണനാ റേഷൻ കാർഡുകൾ കൂടി വിതരണം ചെയ്യാൻ കഴിഞ്ഞത് ഭക്ഷ്യ പൊതുവിതരണ വകുപ്പിനെ സംബന്ധിച്ചിടത്തോളം അഭിമാനർഹമായ നേട്ടമാണ് . ഇതോടെ ഈ സർക്കാരിന്റെ കാലയളവിൽ തരംമാറ്റി നൽകുന്ന മുൻഗണനാ കാർഡുകളുടെ എണ്ണം ഏഴു ലക്ഷമായിട്ടുണ്ട് 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം, ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ എന്ന ആശയം സ്വീകരിച്ചപ്പോൾ 1965 മുതൽ സാർവത്രിക റേഷനിംഗ് നിലനിന്ന കേരളത്തിന് അത് വലിയ ആഘാതമായി മാറിയിരുന്നു . നമ്മുടെ ഗ്രാമങ്ങളിലെ 52.63 ശതമാനവും, നഗരങ്ങളിലെ 39.5 ശതമാനവും ജനങ്ങൾ മാത്രമാണ് മുൻഗണനാവിഭാഗത്തിലുള്ളത്. അന്ത്യോദയ അന്ന യോജന (മഞ്ഞ കാർഡ്), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പിങ്ക് കാർഡ്) വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ആകെ 1,54,80,040 ഗുണഭോക്താക്കൾ മാത്രം. 16 ലക്ഷത്തിലധികം ആയിരുന്ന സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതം ഇതു കാരണം 14.25 ലക്ഷമായി പരിമിതപ്പെട്ടു. എന്നാൽ എല്ലാ ജനങ്ങൾക്കും റേഷൻ നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണ്. അനുവദിക്കപ്പെട്ട വിഹിതത്തിൽ മുൻഗണനാ വിഭാഗത്തിന് നീക്കിവച്ചത് കഴിച്ചുള്ള പരിമിതമായ ടൈഡ് ഓവർ വിഹിതത്തിൽ നിന്നാണ് മുൻഗണനേതര വിഭാഗത്തിൽപ്പെട്ട നീല, വെള്ള കാർഡുകാർക്ക് കേരളം റേഷൻ നൽകുന്നത്. അർഹരായ എല്ലാവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അത് ഇനിയും പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്ന അനർഹരായവർക്ക് പിഴയോ ശിക്ഷയോ കൂടാതെ അത് സറണ്ടർ ചെയ്യാൻ അവസരം നൽകുകയായിരുന്നു . അതിലൂടെ 2,17,665 കാർഡുകൾ തിരിച്ചുനൽകി. നിയമവിരുദ്ധമായി തുടർന്നും കൈവശംവച്ച 17,596 മുൻഗണനാ കാർഡുകൾ കണ്ടുകെട്ടുകയും 4,19,19,456 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ഈ വിധത്തിലെല്ലാം ഒഴിവു വന്ന 6,50,258 മുൻഗണനാ കാർഡുകൾ അഞ്ചു വർഷക്കാലത്തിനിടെ അർഹരായ കുടുംബങ്ങൾക്ക് തരംമാറ്റി നല്കിയിട്ടുണ്ട്. വീണ്ടും തരംമാറ്റത്തിന് നൽകിയ അവസരത്തിൽ അപേക്ഷിച്ചവരിൽ അർഹരായ 65,000 കുടുംബങ്ങൾക്ക് കാർഡുകളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്.
മന്ത്രിയെന്ന നിലയിൽ ജി.ആർ.അനിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് പറയാതിരിക്കാൻ കഴിയില്ല.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ ഫലപ്രദമായ വിപണി ഇടപെടൽ നടത്തുന്നതിലടക്കം മന്ത്രി നേരിട്ട് മോണിട്ടറിംഗ് നടത്തിയത് അഭിനന്ദനാർഹമായിരുന്നു.ജനങ്ങളുടെ നിത്യ ജീവിതവുമായി അനുദിനം ബന്ധപ്പെടുന്ന വകുപ്പായതിനാൽ പരാതികൾ സ്വാഭാവികമായും ഉണ്ടാകും . എന്നാൽ അത്തരം വിഷയങ്ങളിലൊക്കെ അടിയന്തര ഇടപെടൽ നടത്തുകയും പരിഹാരം കാണുകയും ചെയ്തുവെന്നതാണ് പ്രധാന സവിശേഷത.
ഭക്ഷ്യവകുപ്പിലെ ജീവനക്കാരുടെ കഠിനാധ്വാനമാണ് വകുപ്പിന്റെ നേട്ടങ്ങൾക്കു പിന്നിലെന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് ശ്രദ്ധേയമാണ്. റേഷൻ കാർഡ് ഇല്ലാത്ത ഒരു വ്യക്തി പോലും കേരളത്തിൽ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങളിൽ ഭേദഗതി വരുത്തിയതെന്നും മന്ത്രിയാകുന്നതിന് കുറെ കാലം മുൻപ് ഒരു സാധാരണ കുടുംബത്തിന് ബി.പി.എൽ കാർഡ് വാങ്ങി നൽകാൻ തനിക്ക് മൂന്ന് വർഷം ഓഫീസുകൾ കയറിയിറങ്ങേണ്ടി വന്നുവെന്ന അനുഭവവും മുൻ ഗണനാ കാർഡ് വിതരണ പരിപാടിയിൽ മന്ത്രി പങ്കുവച്ചിരുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |