
ന്യൂഡൽഹി: യുദ്ധ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയിലെ ഒൻപത് രാജ്യങ്ങളുടെ വ്യോമപാത ഡി.ജി.സി.എ വിലക്കിയതോടെ, ഗൾഫ് മലയാളികൾ പ്രതിസന്ധിയിൽ.
28 വരെ ഇതുവഴി വിമാന സർവീസ് പാടില്ലെന്നാണ് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശം. ഈ മേഖലകളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കാനോ, പുനഃക്രമീകരിക്കാനോ, പാത മാറ്റാനോ സാദ്ധ്യതയുണ്ട്.
ബഹ്റൈൻ, ഇറാൻ, ഇറാഖ്, ഇസ്രയേൽ, ജോർദാൻ, കുവൈറ്റ്, ലെബനൻ, ഖത്തർ, യു.എ.ഇ വ്യോമപാതകൾ ഒഴിവാക്കണം. ഒമാൻ, സൗദി അറേബ്യ എന്നിവയ്‌ക്കു മുകളിലുള്ള വ്യോമപാതകളിൽ സഞ്ചരിക്കാൻ കർശന ഉപാധികളോടെ അനുമതി നൽകി. 32,000 അടിക്കുതാഴെ ഈ വ്യോമപാതകളിൽ വിമാനം പറത്തരുത്. യൂറോപ്പ്, നോർത്ത് അമേരിക്ക തുടങ്ങിയ ഇടങ്ങളിലേക്കുള്ള സർവീസുകളെയും ബാധിച്ചേക്കും.
ഒൻപത് വ്യോമപാതകളും ഹൈ റിസ്‌ക് മേഖലയിലാണെന്നാണ് ഡി.ജി.സി.എയുടെ വിലയിരുത്തൽ. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന. ഇന്ത്യൻ വിമാനക്കമ്പനികൾ സുരക്ഷാ പ്രോട്ടോകോൾ കർശനമായി പാലിക്കണം. സംഘർഷിതബാധിത രാജ്യങ്ങൾ പുറപ്പെടുവിക്കുന്ന എയറോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻസ് (എ.ഐ.പി), നോട്ടീസസ് ടു എയർമെൻ (നോട്ടാം) എന്നിവ ശ്രദ്ധിക്കണമെന്നും ഡി.ജി.സി.എ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |