
വാഷിംഗ്‌ടൺ: വിമാനം ലാന്റ് ചെയ്യുന്നതിനിടെ കൺട്രോൾ റൂമിലേക്ക് പൂച്ചയുടെയും പട്ടിയുടെയും ശബ്‌ദത്തിൽ സന്ദേശമയച്ച പൈലറ്റുമാർക്കെതിരെ അമേരിക്കയിൽ അന്വേഷണം. റൊണാൾഡ് റീഗൻ വാഷിംഗ്‌ടൺ നാഷണൽ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ ഫ്രീക്വൻസിയിലാണ് പൈലറ്റുമാരുടെ വിചിത്രമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു.
വിമാനങ്ങളുടെ സുരക്ഷിതമായ സഞ്ചാരങ്ങൾ നിയന്ത്രിക്കുന്ന എയർട്രാഫിക് കൺട്രോൾ ഫ്രീക്വൻസിയിൽ പെട്ടെന്നാണ് മൃഗങ്ങളുടെ ശബ്‌ദം കേട്ടത്. ഇതിൽ അമ്പരന്ന ഉദ്യേഗസ്ഥർ വിമാനത്തിനുള്ളിൽ മൃഗങ്ങൾ കയറിയിരിക്കാമെന്നാണ് ആദ്യം സംശയിച്ചത്. പിന്നീടാണ് പൈലറ്റുമാർ ബോധപൂർവം മൃഗങ്ങളുടെ ശബ്‌ദം അനുകരിക്കുകയായിരുന്നെന്ന് വ്യക്തമായത്. ആശയവിനിമയത്തിനിടെ പൈലറ്റുമാരിലൊരാൾ പൂച്ചയുടെ ശബ്‌ദത്തിൽ കരഞ്ഞപ്പോൾ മറ്റൊരാൾ പട്ടിയുടെ ശബ്‌ദത്തിൽ മറുപടി നൽകുകയായിരുന്നു. പൈലറ്റുമാരോട് പ്രൊഫഷണലിസം കാണിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അവർ പരിഹാസം തുടർന്നതായാണ് വിവരം.
ഏപ്രിൽ 12നാണ് വിമാനയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ പൈലറ്റുമാർ നാടകം കളിച്ചത്. വിമാനങ്ങൾ ലാൻഡ് ചെയ്യുന്ന സമയത്ത് അതീവ ജാഗ്രതയോടെ വേണം പൈലറ്റുമാർ നിർദേശങ്ങൾ കൈമാറാൻ. എന്നാൽ, പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം നിയമലംഘനമായാണ് അധികൃതർ കണക്കാക്കുന്നത്. വിമാനത്തിന്റെ നിർണായക ഘട്ടങ്ങളിൽ അനാവശ്യമായ സംഭാഷണങ്ങൾ വ്യോമയാന നിയമപ്രകാരം കർശനമായി നിരോധിച്ചിട്ടുണ്ട്. സംഭവത്തിന്റെ ശബ്‌ദരേഖ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പൈലറ്റുമാർക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പൈലറ്റുമാർക്കെതിരെ കടുത്ത അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |