
ന്യൂഡൽഹി: 'ഭർത്താവിന് അടുക്കളയിൽ കയറി പാചകം ചെയ്യാൻ എന്താണ് ബുദ്ധിമുട്ട്? ഭാര്യ വീട്ടിലെ ജോലികൾ ചെയ്യാത്തത് ഭർത്താവിനോടുള്ള ക്രൂരതയല്ല". സുപ്രീംകോടതിയുടേതാണ് സുപ്രധാന നിരീക്ഷണം.
സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ ഭർത്താവും കോളേജ് ലക്ചററായ ഭാര്യയും തമ്മിലുള്ള വിവാഹമോചനക്കേസ് പരിഗണിച്ചപ്പോഴാണിത്. വിവാഹം കഴിച്ചത് വീട്ടുജോലിക്കാരിയെ അല്ല, ജീവിതപങ്കാളിയെയാണെന്ന് ഭർത്താവ് മനസിലാക്കണം. ഭർത്താവും പാചകം ചെയ്യണം. തുണിയും കഴുകണം. കാലം മാറിയത് അറിഞ്ഞില്ലേയെന്നും ഭർത്താവിനോട് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കേസിൽ മദ്ധ്യസ്ഥതയ്‌ക്ക് ശ്രമിക്കുകയാണ് സുപ്രീംകോടതി. അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ രണ്ടുപേരും കോടതിയിലുണ്ടാകണമെന്ന് നിർദ്ദേശിച്ചു.
ഇരുവരും പറയുന്നത്
2017ലായിരുന്നു വിവാഹം. 8 വയസുള്ള മകനുണ്ട്. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഭാര്യയുടെ മട്ടുമാറിയെന്ന് ഭർത്താവ് ആരോപിക്കുന്നു. മോശം വാക്കുകൾ ഉപയോഗിക്കുന്നു. തനിക്കും മാതാപിതാക്കൾക്കും ഭക്ഷണം പാചകം ചെയ്‌തു നൽകുന്നില്ല. കുട്ടിയുണ്ടായപ്പോൾ നൂലുക്കെട്ട് ചടങ്ങിന് തന്നെ ക്ഷണിച്ചില്ല. വീട്ടുജോലികൾ ചെയ്യാത്തത് അടക്കം ക്രൂരതയാണെന്നും വാദിച്ചു. പ്രസവത്തിനായി തന്റെ വീട്ടിലേക്ക് പോയെന്നും നൂലുക്കെട്ട് ചടങ്ങിന് ഭർത്താവും ഭർതൃവീട്ടുകാരുമെത്തിയില്ലെന്നും ഭാര്യ പറയുന്നു. പണവും സ്വർണവും വേണമെന്ന് ഭർത്താവിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. തന്റെ ശമ്പളം ഭർത്താവിന്റെ കൈയിൽ കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ദാമ്പത്യബന്ധം പിരിമുറുക്കത്തിലായതോടെ ഭർത്താവ് കുടുംബകോടതിയിൽ വിവാഹമോചനഹർജി നൽകി അനുകൂല വിധി നേടിയിരുന്നു. പിന്നാലെ ഭാര്യ ഹൈക്കോടതിയിൽ പോയി ഉത്തരവ് റദ്ദാക്കി വാങ്ങി. ഇതോടെയാണ് ഭർത്താവ് സുപ്രീംകോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |