
കൊച്ചി: കാടിറങ്ങുന്ന വന്യജീവികൾ മനുഷ്യ ജീവനെടുക്കുമ്പോൾ, 'നാടുവിട്ട" കന്നുകാലികൾക്ക് വനത്തിൽ പരമസുഖം. ഇടുക്കി, എറണാകുളം ജില്ലകളിലെ വനമേഖലയിൽ നൂറുകണക്കിന് കാലികളാണ് വർഷങ്ങളായി സ്വതന്ത്രരായി വിലസുന്നത്. ഇവയ്‌ക്ക് വന്യമൃഗങ്ങളുടെ സ്വഭാവം കൈവന്നു കഴിഞ്ഞു. മനുഷ്യ സാന്നിദ്ധ്യം അറിഞ്ഞാൽ കാട്ടിലേക്ക് ഓടിമറയും.
വനാതിർത്തിയിലെ കർഷകരിൽ നിന്ന് ഓടി രക്ഷപ്പെട്ടവയും കുടിയൊഴുപ്പിക്കപ്പെട്ട കർഷകർ ഉപേക്ഷിച്ചുപോയവയും പെറ്റുപെരുകിയതാകാമെന്നാണ് വനഗവേഷകരുടെ നിഗമനം. മലയാറ്റൂർ വനമേഖലയിലെ കോട്ടപ്പാറ ഭാഗത്തെ കാലിക്കൂട്ടങ്ങൾ നേരത്തെ ഈ പ്രദേശത്ത് താമസിച്ചവർ വളർത്തിയവയുടെ പിൻമുറക്കാരാണ്.
ചിന്നാർ വന്യജീവി സങ്കേതം, ഇടുക്കി വന്യജീവി സങ്കേതത്തിലെ വേങ്ങാനം, വൈരമണി, മുല്ലക്കാനം, മലയാറ്റൂർ വനമേഖലയിലെ കോട്ടപ്പാറ, കാലടി പ്ലാന്റേഷൻ, പാണിയേലിപ്പോര് എന്നിവിടങ്ങളിലൊക്കെ കാടുകയറിയ നൂറുകണക്കിന് പശുക്കൾ അലഞ്ഞു നടക്കുന്നുണ്ട്.
കാലടി പ്ലാന്റേഷനിൽ കന്നുകാലികളെ കുരുക്കിട്ട് പിടിച്ച് കശാപ്പു ചെയ്യുന്നവരുമുണ്ട്. ഉടമയില്ലാത്തതിനാൽ പിടിച്ചുകൊണ്ടുപോയാലും ആരും ചോദിക്കില്ല. വന്യജീവിയുടെ ഗണത്തിൽപ്പെടാത്തതുകൊണ്ട് കേസുമുണ്ടാകില്ല.
സംരക്ഷിത വനമേഖലയിൽ ഉടമയില്ലാത്ത നാടൻ കന്നുകാലികൾ സ്വൈരവിഹാരം നടത്തുന്നത് പാരിസ്ഥിതിക സംതുലനാവസ്ഥയ്‌ക്ക് പലതരത്തിൽ ദോഷമാണ്.
- ഡോ. പി.എസ്.ഈസ,
മുൻ ഡയറക്ടർ, കേരള വനഗവേഷണകേന്ദ്രം പീച്ചി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |