
ആലപ്പുഴ: ചാനൽ അഭിമുഖത്തിൽ തനിക്കെതിരെ 'ചെറ്റത്തരം' എന്ന പ്രയോഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുൻമന്ത്രി ജി.സുധാകരൻ. തനിക്കെതിരെ പരാമർശം നടത്തിയ മന്ത്രി പി.പ്രസാദിനും സി.പി.എം പി.ബി അംഗം എ.വിജയരാഘവനും മറുപടി നൽകി. ചെറ്റയെന്നല്ല വറ്റമത്സ്യമെന്ന് വിശേഷിപ്പിച്ചാലും താൻ ചീത്തപറയില്ല. മുഖ്യമന്ത്രിയോടുള്ള ഗുരുത്വം കൊണ്ടാണതെന്ന് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായശേഷം ആദ്യമായി കോൺഗ്രസിന്റെ മണ്ഡലം ജനറൽബോഡിയിൽ പങ്കെടുക്കവേ സുധാകരൻ പറഞ്ഞു.
ചെറ്റയെന്ന് വിളിച്ചതിൽ അഭിമാനമാണ്. ഞങ്ങളുടെ നാടായ ഓണാട്ടുകരയിൽ പാവങ്ങളുടെ പുരയാണ് ചെറ്രപ്പുര.പതിനെട്ട് വയസുവരെ എന്റെ അമ്മ ചാണകം മെഴുകി ഓലകുത്തിച്ചാരിയ ചെറ്രപ്പുരയിലാണ് ഞാൻ ജീവിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. ചെറ്റപ്പുര ചാത്തനുൾപ്പെടെ അടിസ്ഥാനവർഗത്തിന്റെ അഭിമാനമാണ്. മുഖ്യമന്ത്രിക്ക് മലയാളഭാഷയുടെ അർത്ഥാന്തരങ്ങളറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. നീ പോടാ ചെറ്രേയെന്നതരത്തിൽ മാത്രമല്ല അതിനർത്ഥം.
തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്ന് പറയുന്ന മുഖ്യമന്ത്രി, ധർമ്മടത്ത് സ്ഥിരമായി മത്സരിക്കുന്നു. ആരുനിന്നാലും ജയിക്കുന്ന മണ്ഡലത്തിൽ 9തവണയാണ് മുഖ്യമന്തി വിജയിച്ചത്. അവിടെ ഇതുവരെ ആരുംതോറ്രിട്ടില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. എ.കെ.ജി മരിക്കുംവരെ പാർലമെന്റംഗമായിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമർശം ചോദ്യത്തിന്റെ പ്രശ്നം കൊണ്ടുണ്ടായതാണെന്ന് യോഗത്തിനുശേഷം സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചോദ്യം അങ്ങനെയായതു കൊണ്ടാണ് മറുപടി അത്തരത്തിലായത് എന്നും വ്യക്തമാക്കി.
'പി.പ്രസാദിന് ഗുരുത്വമില്ല'
ജി.സുധാകരൻ കോൺഗ്രസ് തൊപ്പി ധരിച്ചുനിൽക്കുന്ന ഗതികെട്ട ചിത്രം ദു:ഖിപ്പിക്കുന്നു എന്ന മന്ത്രി പി.പ്രസാദിന്റെ പരാമർശത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ''പ്രസാദ് ഗുരുത്വമില്ലാത്തവനാണ്. ബിനോയ് വിശ്വത്തിനില്ലാത്ത സൂക്കേടാണ് പ്രസാദിന്.തന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ വരേണ്ട. ചേർത്തലയിൽ പ്രസാദിന്റെ വിജയം തുലാസിലാണ്. കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെട്ടയാളാണ് താൻ. ആ കാലത്ത് പ്രസാദ് ഉണ്ടായിരുന്നെങ്കിൽ തുണിയുരിഞ്ഞ് ഓടിയേനെ. കഴിഞ്ഞതവണ ഒരുചെറിയ പയ്യനോട് ആറായിരത്തിൽപരം വോട്ടിനാണ് ജയിച്ചത്. എന്നിട്ട് വീരവാദം പറയുകയാണ്''.
വിജയരാഘവനും പരിഹാസം
ജി.സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നു പറഞ്ഞ എ.വിജയരാഘവനെയും അദ്ദേഹം പരിഹസിച്ചു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ചുവായിച്ചത് കൊണ്ടാണ് വിജയരാഘവൻ ഇങ്ങനെയായത്. വിജയരാഘവൻ 10യോഗത്തിൽ പങ്കെടുത്താൽ എനിക്ക് 5000 വോട്ടുകൂടും. അമ്പലപ്പുഴയെ വിജയരാഘവന് അറിയില്ല. തിരഞ്ഞെടുപ്പ് യോഗത്തിനു മാത്രമാണ് അദ്ദേഹം വന്നിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |