
ന്യൂഡൽഹി: ട്രെയിൻ പുറപ്പെടുന്നതിന് എട്ടുമണിക്കൂറിനകം ടിക്കറ്റ് ക്യാൻസൽ ചെയ്‌താൽ റീഫണ്ട് കിട്ടില്ലെന്നതടക്കം പരിഷ്കാരം പ്രഖ്യാപിച്ച് റെയിൽവേ. നിലവിൽ ഇത് നാലു മണിക്കൂറാണ്. മുഴുവൻ തുകയും റീഫണ്ട് കിട്ടാനുള്ള സമയം 48ൽ നിന്ന് 72 മണിക്കൂറായി വർദ്ധിപ്പിച്ചു. വന്ദേഭാരത്, അമൃത് ഭാരത് ട്രെയിനുകൾക്കടക്കം ബാധകം. ഏപ്രിൽ 15നകം പ്രാബല്യത്തിലാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു.
ട്രെയിൻ പുറപ്പെടുന്നതിന് 8 മുതൽ 24 മണിക്കൂർ മുമ്പുവരെയുള്ള ടിക്കറ്റ് ക്യാൻസലേഷന് 50% തുക റീഫണ്ട്. നിലവിൽ 4-12 മണിക്കൂർ. 24 മുതൽ 72 മണിക്കൂർ മുമ്പുവരെ 75% റീഫണ്ട്. നിലവിൽ 12-48 മണിക്കൂർ. കരിഞ്ചന്തയിലെ ടിക്കറ്റു വില്പന തടയാനും ഏജന്റുമാരുടെ അവസാന നിമിഷ വില്പനയ്‌ക്ക് തടയിടാനുമാണിത്.
ആദ്യ ചാർട്ട് എട്ട് മണിക്കൂർ മുമ്പ്
ട്രെയിൻ പുറപ്പെടുന്നതിന് എട്ടുമണിക്കൂർ മുൻപ് ആദ്യ ചാർട്ട് തയ്യാറാക്കും. രണ്ടാമത്തേത് 30 മിനിട്ട് മുമ്പും. കൗണ്ടർ വഴി ടിക്കറ്റ് എടുക്കുന്നവർക്ക് 30 മിനിട്ടിനു മുൻപ് ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം. ഓൺലൈൻ വഴിയുള്ളതിന് ലഭിക്കില്ല. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിട്ട് മുമ്പ് ബോർഡിംഗ് പോയിന്റ് (യാത്രക്കാരൻ കയറുന്ന സ്റ്റേഷൻ) മാറ്റാനും സൗകര്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |