
കേരളത്തിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളുണ്ട്. പ്രത്യേകിച്ച് ഉത്സവ സമയങ്ങളിൽ ക്ഷേത്രങ്ങളിൽ പല തരത്തിലുള്ള ചടങ്ങുകൾ നടക്കുന്നുവെങ്കിലും ഇതിനെല്ലാം പിന്നിലെ ആശയത്തെക്കുറിച്ച് എല്ലാവർക്കും ശരിയായ ധാരണ ഉണ്ടാവണമെന്നില്ല. അത്തരത്തിൽ ഒന്നാണ് ഭദ്രകാളി തിരുമുടി.
തെക്കൻ കേരളത്തിലാണ് തിരുമുടി കൂടുതലായും കാണപ്പെടുന്നത്. വരിക്കപ്ലാവിന്റെ തടിയിലാണ് തിരുമുടി നിർമിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ പ്രതിഷ്‌ഠ കഴിഞ്ഞശേഷം വിഗ്രഹങ്ങൾ പുറത്തേക്ക് കൊണ്ടുപോകാറില്ല. ശീവേലിക്കായി ഉത്സവവിഗ്രഹങ്ങളുണ്ട്. എന്നാൽ, അതിൽ നിന്ന് വ്യത്യസ്‌തമാണ് തിരുമുടി. ചരബിംബം (ചലിക്കുന്ന വിഗ്രഹം) എന്നും ഭദ്രകാളി തിരുമുടി അറിയപ്പെടുന്നു. അസുരനെ വധിക്കുന്നതിന് മുമ്പ് ദേവി തന്റെ ശിരസിൽ അലങ്കാരമായി സർപ്പങ്ങളെ ചൂടി എന്ന് വിശ്വാസമുണ്ട്. അതിനാൽ ഭദ്രകാളിയുടെ തിരുമുഖവും മുടിയായി സങ്കൽപ്പിച്ച് പാമ്പുകളെയും തിരുമുടിയിൽ കൊത്തിവച്ചിട്ടുണ്ട്.
ചില സ്ഥലങ്ങളിൽ സ്വർണവും വിലയേറിയ രത്നങ്ങളും ഉപയോഗിച്ച് തിരുമുടി അലങ്കരിക്കാറുണ്ട്. ഇതോടൊപ്പം ദേവിയുടെ പള്ളിവാൾ, ത്രിശൂലം, മുലഹാരം, ചിലമ്പുകൾ എന്നിവയും വച്ച് ആരാധന നടത്താറുണ്ട്. പൂർണരൂപത്തിലുള്ള ദാരുബിംബങ്ങളെയും തിരുമുടി എന്ന് വിളിക്കാറുണ്ട്. വടക്കോട്ട് ദർശനമായി മണിപീഠത്തിന് മുകളിലാണ് തിരുമുടി കുടിവയ്‌ക്കുന്നത്.
കൊല്ലസമുദായത്തിൽപ്പെട്ടവരാണ് സാധാരണയായി തിരുമുടി എഴുന്നള്ളിക്കുന്നത്. എന്നാൽ, ശാർക്കര പോലുള്ള സ്ഥലങ്ങളിൽ നായർ തുടങ്ങി മറ്റ് സമുദായങ്ങളിലുള്ളവരാണ് മുടി പൂജ നടത്തുന്നതും മുടിയെടുക്കുന്നതും. തിരുമുടി പൂജ ചെയ്യുന്നവരെ വാത്തി എന്ന പേരിലാണ് വിളിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ തിരുമുടി ഉള്ളത് തിരുവനന്തപുരം വെള്ളായണി ദേവി ക്ഷേത്രത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |