
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റായിരുന്നു പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടേത്. തന്റെ സോഷ്യൽ മീഡിയാ പോസ്റ്റുകളിലൂടെ ഇന്ത്യയിലെ അധികമാരും അറിയപ്പെടാത്ത സ്ഥലങ്ങളെ കുറിച്ചും ചരിത്ര വിസ്മയങ്ങളെ കുറിച്ചും ആനന്ദ് പങ്കുവയ്ക്കാറുണ്ട്. ഇത്തവണ കേരളത്തിലെ പ്രശസ്തമായ തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രമാണ് അദ്ദേഹത്തിന്റെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടിയത്.
വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും ഇത്രയേറെ മനോഹരമായി സമ്മേളിക്കുന്ന മറ്റൊരിടം മറ്റെവിടെയും കാണാനാവില്ലെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ എക്സിൽ കുറിച്ചത്. അസ്തമയ സൂര്യൻ ക്ഷേത്ര ഗോപുരത്തിലെ ജാലകങ്ങളിലൂടെ കൃത്യമായ ഇടവേളകളിൽ ദൃശ്യമാകുന്ന സൂര്യസ്മരണം എന്ന പ്രതിഭാസത്തെ കുറിച്ചാണ് ആനന്ദ് മഹീന്ദ്ര കുറിച്ചത്. സെപ്തംബർ , മാർച്ച് മാസങ്ങളിൽ പകലും രാത്രിയും തുല്യമായി വരുന്ന ദിവസങ്ങളിൽ , ഗോപുരത്തിന്റെ മുകളിൽ നിന്ന് താഴെയുള്ള ഓരോ ജാലകത്തിലൂടെയും സൂര്യൻ ക്രമമായി താഴേക്ക് ഇറങ്ങുന്നതായി കാണാനാകും. നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം സൗരയുഥത്തിന്റെ ചലനങ്ങളെ കുറിച്ചും ജ്യാമിതിയെ കുറിച്ചും അക്കാലത്തെ ആളുകൾക്കുണ്ടായിരുന്ന ഗഹനമായ അറിവിന്റെ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാസ്ത്രവും ആത്മീയതയും രണ്ട് വ്യത്യസ്ത വഴികളല്ലെന്നും അവ പരസ്പര പൂരകങ്ങളായി നില കൊള്ളുന്നുവെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ വസന്തത്തിൽ നടന്ന വസന്ത വിഷുവം തനിക്ക് നേരിട്ട് കാണാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും എന്നാൽ അടുത്ത അവസരത്തിനായി കലണ്ടറിൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ ദിവസമാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് കൊടിയേറിയത്. 24ന് രാവിലെ രാവിലെ 9ന് കൊടിക്കൂറ പൂജയ്ക്ക് പിന്നാലെ പെരിയനമ്പിയും പഞ്ചഗവ്യത്തുനമ്പിയും കൊടിയും കൊടിക്കയറും, തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന് കൈമാറി. കിഴക്കേഗോപുരത്തിന് മുന്നിലെ സ്വർണക്കൊടിമരത്തിൽ ഗരുഡരൂപം അടയാളപ്പെടുത്തിയ കൊടി തന്ത്രി ഉയർത്തി. തുടർന്ന് തിരുവമ്പാടി ക്ഷേത്രത്തിന് മുന്നിലെ വെള്ളിക്കൊടിമരത്തിൽ തന്ത്രി തരണനല്ലൂർ സജി നമ്പൂതിരിപ്പാട് കൊടിയേറ്റി. രാത്രി 8.30ന് സിംഹാസന വാഹനത്തിൽ ഉത്സവശീവേലി നടന്നു.
ഏപ്രിൽ 1ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ പള്ളിവേട്ടയും,2ന് വൈകിട്ട് ശംഖുംമുഖം കടവിൽ ആറാട്ടും നടക്കും.3ന് രാവിലെ ആറാട്ട് കലശത്തോടെ ഉത്സവത്തിന്റെ ചടങ്ങുകൾ സമാപിക്കും. തുലാഭാര മണ്ഡപം,ശ്രീപാദമണ്ഡപം എന്നിവിടങ്ങളിൽ എല്ലാ ദിവസവും കലാപരിപാടികളും കിഴക്കേനട നാടകശാലയിൽ രാത്രി കഥകളിയും അരങ്ങേറും. കൊടിയേറ്റിന് മുന്നോടിയായി മുളപൂജയ്ക്കുള്ള മണ്ണുനീർ കോരൽ ചടങ്ങ് നടന്നു. പടിഞ്ഞാറെ നടയിലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നിന്നാണ് മണ്ണുനീർ കോരിയത്.കൊടിയേറ്റിന്റെ ചടങ്ങിന് യോഗത്തിൽ പൂജാരിമാർ,ക്ഷേത്രം ഭരണസമിതി അംഗങ്ങളായ ആദിത്യവർമ,കരമന ജയൻ,വേലപ്പൻനായർ,എക്സിക്യൂട്ടീവ് ഓഫീസർ ഇൻചാർജ് ശ്രീഹരി, മാനേജർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |