
തിരുവനന്തപുരം: ഗള്‍ഫ് നാടുകളിലുള്ള പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വിമാനക്കമ്പനി. കേരളത്തിലെ രണ്ട് വിമാനത്താവങ്ങളിലേക്ക് ഉള്‍പ്പെടെ മൊത്തം നാല് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കുവൈറ്റ് ആസ്ഥാനമായുള്ള ജസീറ എയര്‍വേയ്‌സ്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കായി നാല് പുതിയ സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്, കര്‍ണാടകയിലെ മംഗളൂരു, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുക.
സൗദി അറേബ്യയിലെ ദമാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരിക്കും ഇൗ സര്‍വീസുകള്‍ എന്നത് പ്രവാസികളുടെ യാത്രാക്ലേശത്തിന് വലിയ അളവില്‍ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായാണ് പുതിയ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്. ജസീറ എയര്‍വേസിന്റെ നിലവിലുള്ള എട്ട് സര്‍വീസുകള്‍ക്ക് പുറമെയാണിത്. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, മുംബയ്, ഡല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്കാണ് നിലവില്‍ സര്‍വീസുള്ളത്.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സാമൂഹിക, സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ സര്‍വീസുകള്‍ സഹായിക്കും. പ്രവാസികളുടെ യാത്രാക്ലേശം ലഘൂകരിക്കാനും വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുമായി നേരിട്ട് ബന്ധപ്പെടാനുമുള്ള കമ്പനിയുടെ താത്പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ പ്രവാസികള്‍ക്ക് മികച്ച സേവനം നല്‍കാനാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നതെന്ന് ജസീറ എയര്‍വേസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഭരതന്‍ പശുപതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |