
കൊല്ലം: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മേലുള്ള ആക്രമണമാണ് വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. യു.ഡി.എഫ് സ്ഥാനാർത്ഥികളായ അഡ്വ. പി.അയിഷ പോറ്റി, എം.എം.നസീർ, നൗഷാദ് യൂനുസ്, ജ്യോതികുമാർ ചാമക്കാല, ഉല്ലാസ് കോവൂർ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കൊട്ടാരക്കര അമ്പലക്കര ഗ്രൗണ്ടിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭേദഗതി പൊതുസമൂഹത്തിനും ഗവ. ഇതര സ്ഥാപനങ്ങൾക്കും ദരിദ്രർക്കു വേണ്ടി പ്രവർത്തിക്കുന്നവർക്കും എതിരെയുള്ള ആക്രമണമാണ്. എങ്ങനെയാണോ വഖഫ് ഭേദഗതി മുസ്ലീങ്ങളുടെ ഇടയിൽ ഭയമുണ്ടാക്കിയത്, അതു പോലെ എഫ്.സി.ആർ.എ ഭേദഗതി നിയമം ക്രിസ്ത്യൻ സമൂഹത്തിലും ഭയമുണ്ടാക്കി. തിരഞ്ഞുപിടിച്ച് കുറച്ചാളുകളെ ആക്രമിക്കുകയാണ്. ബി.ജെ.പിയും മോദിയും ചെയ്യുന്ന എല്ലാ അനീതികൾക്കുമെതിരെ കരുത്തുറ്റൊരു ഭിത്തിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലനിൽക്കും.
മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. കഴിഞ്ഞ 10 വർഷമായി കേന്ദ്രത്തിൽ മോദിയുടെ കീഴിലും കേരളത്തിൽ പിണറായിയുടെ കീഴിലും അധികാര കേന്ദ്രീകരണത്തിന്റെ അപകടകരമായ മാതൃകയാണ് കാണുന്നത്. പട്ടികജാതി- പട്ടികവർഗ വിഭാഗക്കാരുടെ 600 കോടിയുടെ വിഹിതമാണ് സംസ്ഥാന സർക്കാർ ഇല്ലാതാക്കിയത്. ഇതാണോ ഇടതുപക്ഷത്തിന്റെ സാമൂഹ്യനീതിയെന്നും അദ്ദേഹം ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |