
കൊച്ചി: കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രപരിസരത്തെ 31.8 സെന്റ് ഭൂമി സാംസ്കാരിക നിലയത്തിനായി നഗരസഭയ്‌ക്ക് പാട്ടത്തിന് നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. ഫെബ്രുവരി 20ലെ റവന്യൂ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഭാരവാഹികളായ വി. സുരേഷ്, ഗോപാലകൃഷ്ണൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭൂമിയാണെന്ന ഹർജിക്കാരുടെ വാദം പരിഗണനാർഹമാണെന്ന് കോടതി പറഞ്ഞു. 1922 മുതൽ ദേവസ്വത്തിന് കൈവശാവകാശമുണ്ടെന്ന രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഈ ഭൂമിയിൽ അവകാശമുന്നയിച്ച് ദേവസ്വം ബോർഡ് 2024ൽ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. അതിനു പിന്നാലെയാണ് പാട്ടത്തിനു നൽകാൻ ഉത്തരവുണ്ടായതെന്നും കോടതി വിലയിരുത്തി. സർക്കാർ, കൊട്ടാരക്കര മുനിസിപ്പാലിറ്റി, ദേവസ്വം ബോർഡ് തുടങ്ങിയവരോട് വിശദീകരണം തേടിയ കോടതി, ഹർജി മേയ് 19ന് പരിഗണിക്കും.
വിപണി വിലയുടെ 2.5 ശതമാനം വാർഷിക വാടകയ്‌ക്ക് സ്ഥലം മൂന്നു വർഷത്തേക്ക് നഗരസഭയ്‌ക്ക് പാട്ടത്തിന് നൽകാനായിരുന്നു തീരുമാനം. ഇത് റവന്യൂ ഭൂമിയാണെന്നാണ് സർക്കാർ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |