
കോട്ടയം: സി.പി.ഐ നേതാക്കൾക്കെതിരേ ഫേസ്ബുക്ക് വീഡിയോയിൽ ആരോപണമുന്നയിച്ച കർഷകൻ വൈക്കം തലയാഴത്തെ എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. ഉല്ലല പുളിക്കാശ്ശേരിയിൽ മക്കൻ ചെല്ലപ്പൻ എന്ന കെ.ചെല്ലപ്പനാണ് ( 67) മരിച്ചത്. സി.പി.ഐ തലയാഴം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസിലെ ഇരുമ്പുകമ്പിയിൽ തൂങ്ങിയനിലയിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. രണ്ട് പേജുള്ള ആത്മഹത്യാക്കുറുപ്പും കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹത ആരോപിച്ച് യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി. വൈക്കം, തലയോലപ്പറമ്പ്, കല്ലറ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘമാണ് രംഗം ശാന്തമാക്കിയത്.
9 വർഷം മുമ്പ് കൃഷി സ്ഥലത്ത് വീണ് ചെല്ലപ്പന് ഒരു കാലിന്റെ സ്വാധീനം പൂർണമായും നഷ്ടപ്പെട്ടിരുന്നു. ഇടയാഴത്ത് ഗുരുകൃപ ഹൈടെക് ഹോർട്ടികൾചറൽ നഴ്സറി നടത്തുകയായിരുന്ന ചെല്ലപ്പൻ കഴിഞ്ഞ ശനിയാഴ്ചയാണ് സി.പി.ഐ പ്രാദേശിക നേതാക്കൾക്കെതിരേ ആരോപണമുന്നയിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ആറോടെ പത്രവിതരണക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. തലേന്ന് രാത്രി 12 വരെ പ്രവർത്തകർ ഓഫീസിലുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ മാത്രമേ മൃതദേഹം കൊണ്ട് പോകാവൂവെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് വൈക്കം തഹസിൽദാരുടെ സാന്നിദ്ധ്യത്തിലായിരുന്നു മൃതദേഹം ഇൻക്വസ്റ്റിനായി കൊണ്ടുപോയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുകൊടുത്ത മൃതദേഹം സംസ്കരിച്ചു. ഭാര്യ: ആനന്ദവല്ലി. മക്കൾ: ദീപു, ജ്യോതിർമയി. പതിവായി സി.പി.ഐ ജയിക്കുന്ന മണ്ഡലമായ വൈക്കത്ത് വിഷയം തിരഞ്ഞെടുപ്പ് ആയുധമാക്കുകയാണ് മറ്റ് രണ്ടു മുന്നണികളും.
''ചെല്ലപ്പന്റെ വീഡിയോയിലെ കാര്യങ്ങൾ അടിസ്ഥാന രഹിതമാണ്. സി.പി.ഐക്കെതിരേയുള്ള ആയുധമായി മനഃപൂർവം തയ്യാറാക്കിയതാണ് വീഡിയോ.
അഡ്വ.വി.കെ.സന്തോഷ് കുമാർ,
സി.പി.ഐ ജില്ലാ സെക്രട്ടറി
ഉത്തരവാദിത്വം സി.പി.ഐയ്ക്ക്
തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം വൈക്കത്തെ സി.പി.ഐക്കാണെന്ന് ചെല്ലപ്പൻ വീഡിയോയിൽ പറുയന്നു. കാർഷിക ഗവേഷണങ്ങളെയും നഴ്സറിയെയും തകർക്കാൻ സി.പി.ഐക്കാർ നിരന്തരം ശ്രമിച്ചു. കൃഷികൾ വെട്ടി നശിപ്പിച്ചു. ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ താൻതന്നെ കൃഷി നശിപ്പിച്ചതാണെന്ന് പ്രചരിപ്പിച്ചു. 2010ൽ വഴിത്തർക്കവുമായി ബന്ധപ്പെട്ട് വൈക്കം താലൂക്ക് ഓഫീസിന് മുൻപിൽ നടത്തിയ നിരാഹാര സമരം സി.പി.ഐയുടെ കൂടുതൽ ശത്രുതയ്ക്ക് കാരണമായി. മന്ത്രി പ്രസാദിനെയും ആഭ്യന്തര വകുപ്പിനെയും സമീപിച്ചിട്ടും നീതി ലഭിച്ചില്ല. തന്നെ ഇല്ലാതാക്കാൻ സി.പി.ഐ നേതാക്കൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും വീഡിയോയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |