
തിരുവനന്തപുരം: നെല്ലുവില നൽകുന്നത് നിറുത്തിവച്ചതിനെ തുടർന്ന് കർഷകർക്കുണ്ടായ ദുരിതത്തിന് പരിഹാരമായില്ല. എസ്.ബി.ഐയുമായി സപ്ലൈകോ ചർച്ച നടത്തിയെങ്കിലും വായ്പാപരിധി ഉയർത്തുന്നതിൽ തീരുമാനമാകാത്തതാണ് കാരണം. മൂന്നു മാസമായി സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വിലയാണ് കർഷകർക്ക് ലഭിക്കാനുള്ളത്.
നെല്ലിന്റെ തുകയ്ക്കുവേണ്ടി ബാങ്കുകൾ കയറിയിറങ്ങുകയാണ് കർഷകർ. സർക്കാർ പണം അനുവദിച്ചെങ്കിലേ ബാങ്കുകൾക്ക് നൽകാനുള്ള കുടിശിക നൽകാനാവു. അതു ലഭിക്കുന്നതു സംബന്ധിച്ച് സപ്ലൈകോയ്ക്കും ധാരണയില്ല. നെല്ലുവില ലഭിക്കാതായതോടെ ഭൂരിഭാഗം കർഷകരും പ്രതിസന്ധിയിലായി. പണം വായ്പയെടുത്താണ് പലരും നെൽകൃഷി നടത്തിയത്. സംഭരണം പുർത്തിയായലുടൻ വില നൽകാമെന്നാണ് സപ്ലൈകോ അറിയിച്ചിരുന്നത്.
പാലക്കാട് ജില്ലയിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയാണ് നെല്ല് സംഭരണം. അവിടെ 550 കോടി വരെ പി.ആർ.എസ് വായ്പയായി നൽകാൻ പ്രാഥമിക സഹകരണങ്ങളെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. 9 ശതമാനമാണ് പലിശ. കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ നെല്ല് ഉത്പാദന ഡേറ്റയും സപ്ലൈകോയുടെ സംഭരണവും പരിശോധിച്ച് വ്യാജ പി.ആർ.എസ് തടയണമെന്നും അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ, സപ്ലൈ കോ നേരിട്ട് നെല്ല് സംഭരിക്കുന്ന മറ്റു ജില്ലകളിൽ പ്രതിസന്ധി പരിഹരിക്കാൻ നടപടിയുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |