
വെറും 16 സീറ്റ് മതി, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ അധികാരം പിടിക്കാൻ. ആകെ 30 സീറ്റുകളാണ് അവിടെ. മൂന്നെണ്ണം നോമിനേറ്റഡ് സീറ്റുകളാണ്. ആൾ ഇന്ത്യ എൻ.ആർ. കോൺഗ്രസിന്റെ നേതൃത്വത്തിൽ എൻ.ഡി.എയും കോൺഗ്രസിന്റെ നേതൃത്വത്തിൽ 'ഇന്ത്യ" മുന്നണിയും പിന്നെ വിജയ്‌യുടെ ടി.വി.കെയുമാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ചരിത്രത്തിൽ ആദ്യമായി എൻ.ഡി.എ പുതുച്ചേരിയുടെ അധികാരം നേടിയത് 2021ലായിരുന്നു. എൻ.ആർ
തിരഞ്ഞെടുപ്പ് അടുത്തതോടെ രണ്ട് മുന്നണിക്കുള്ളിലും ആഭ്യന്തരപ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടുവെങ്കിലും അതു പരിഹരിച്ച് മത്സര രംഗത്തിറങ്ങാൻ കഴിഞ്ഞത് എൻ.ഡി.എയ്ക്കായിരുന്നു. സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച എൽ.ജെ.കെയെ എൻ.ഡി.എയിൽ ഉൾപ്പെടുത്താൻ ബി.ജെ.പി ശ്രമിച്ചത് എൻ.ആർ കോൺഗ്രസ് അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ എൻ. രംഗസ്വാമി എതിർത്തതോടെയാണ് പ്രശ്നമുണ്ടായത്. മുന്നണി വിടുമെന്ന നിലപാടിലേക്കു വരെ രംഗസ്വാമി എത്തിയെങ്കിലും മാർച്ച് 21ന് ബി.ജെ.പി ദേശീയ നേതാക്കൾ അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. എൻ.ആർ. കോൺഗ്രസ്- 16 സീറ്റ്, ബി.ജെ.പി 10, അണ്ണാ ഡി.എം.കെ, എൽ.ജെ.കെ- രണ്ടു വീതം എന്നിങ്ങനെയാണ് മത്സരിക്കുന്നത്.
'ഇന്ത്യ" മുന്നണിയിൽ ഒറ്റക്കെട്ടായല്ല മത്സരിക്കുന്നത്. കോൺഗ്രസ് 17, ഡി.എം.കെ 13 എന്ന സീറ്റ് ധാരണ അവസാന നിമിഷം ഉണ്ടായെങ്കിലും അഞ്ച് സീറ്റുകളിൽ ഡി.എം.കെയും കോൺഗ്രസും പരസ്പരം മത്സരിക്കുന്നു. മുന്നണിയുടെ ഭാഗമായ വി.സി.കെയും, അവരുടെ ശക്തികേന്ദ്രങ്ങളായ മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിറുത്തി. പുതുച്ചേരിയിൽ മുന്നണിയിലില്ലെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ച സി.പി.എം മാഹിയിൽ മാത്രം സ്ഥാനാർത്ഥിയെ നിയോഗിച്ചു.
ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ടി.വി.കെയ്ക്കൊപ്പം എൻ.എം.കെ എന്ന പാർട്ടി സഖ്യം ചേർന്നിട്ടുണ്ട്. 28 സീറ്റുകളിൽ ടി.വി.കെയും എൻ.എം.കെ രണ്ട് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ പേരിൽ ശക്തമായ ആരോപണങ്ങളൊന്നും ഇല്ലെങ്കിലും, മറ്റ് മന്ത്രിമാർക്കെതിരെ ആരോപണങ്ങളുണ്ട്. പുതുച്ചേരിയുടെ ഭരണം ഡൽഹിയിൽ നിന്ന് റിമോട്ട് കൺട്രോളിലൂടെ ബി.ജെ.പി നിയന്ത്രിക്കുന്നുവെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തിയിരുന്നു. ഭരണ വിരുദ്ധ വികാരം ഭിന്നിച്ചു നിൽക്കുന്ന 'ഇന്ത്യ" മുന്നണി മുതലാക്കുമോ, പുതിയ പരീക്ഷണത്തിനിറങ്ങിയ ടി.വി.കെയുടെ നേട്ടമാകുമോ എന്ന ചോദ്യത്തിനാണ് ഇന്ന് പുതുച്ചേരി ജനത ഉത്തരം കുറിക്കുക. ടി.വി.കെ രൂപീകരിച്ച ശേഷം ആദ്യം പങ്കെടുക്കുന്ന തിരഞ്ഞെടുപ്പാണ്.
തട്ടഞ്ചാവടിയിൽ
സ്റ്റാർ ഫൈറ്റ്
മുഖ്യമന്ത്രിയും എൻ.ആർ. കോൺഗ്രസ് അദ്ധ്യക്ഷനുമായ എൻ. രംഗസ്വാമിയും, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് എം.പിയുമായ വി. വൈത്തിലിംഗവും തട്ടഞ്ചാവടി മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. പഴയ ചങ്ങാതിമാർ കൂടിയായ ഇവരുടെ പോരാട്ടമാണ് ഏറ്റവും ശ്രദ്ധേയം. മംഗലം മണ്ഡലത്തിൽ കൂടി രംഗസ്വാമി മത്സരിക്കുന്നുണ്ട്. വോട്ടർമാരുടെ കണക്ക് ഇങ്ങനെ- ആകെ വോട്ടർമാർ 9,44,211, പുരുഷന്മാർ 4,43,595, സ്ത്രീകൾ 5,00,477, ട്രാൻസ്‌ജെൻഡർ 139
പുതുച്ചേരി: 2021
ആകെ സീറ്റ്: 33
എൻ.ഡി.എ: 19
ആൾ ഇന്ത്യ എൻ.ആർ
കോൺഗ്രസ്: 10
ബി.ജെപി: 06
നോമിനേറ്റഡ്: 03
ഇന്ത്യാ സഖ്യം: 14
ഡി.എം.കെ: 07
കോൺഗ്രസ്: 04
സ്വതന്ത്രർ: 03
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |