
ന്യൂഡൽഹി: ഇന്ത്യയുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഭാവി തലമുറകളുടെ സുരക്ഷയിലും നിർണായക പങ്കു വഹിക്കുന്നതാണ് കഴിഞ്ഞ ദിവസം ചെയിൻ റിയാക്‌ഷൻ ശേഷി കൈവരിച്ച തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ. ഫാസ്റ്റ് ബ്രീഡിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാലും കേരള തീരത്തടക്കം സമൃദ്ധമായ തോറിയം ഇന്ധനമായി ഉപയോഗിക്കുന്നതിനാലും റേഡിയോ ആക്‌ടീവ് മാലിന്യങ്ങളുടെ അളവ് കുറയും.
വൈദ്യുതി ഉൽപാദന ശേഷമുള്ള റേഡിയോ ആക്‌ടീവ് അവിശിഷ്‌ടങ്ങൾ റിയാക്‌ടറുകൾക്ക് വലിയ ഭീഷണിയാണ്. അവയിൽ നിന്നുള്ള വികിരണങ്ങൾ ആയിരം വർഷം നീണ്ടു നിൽക്കുമെന്നതിനാൽ ഭൂമിക്കടിയിലെ പ്രത്യേക അറകളിലും മറ്റുമാണ് സൂക്ഷിക്കുക. ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറുകളിൽ പ്രത്യേകിച്ചും തോറിയം 232 ഇന്ധനമായി ഉപയോഗിക്കുമ്പോൾ വികിരണ കാലം കുറയ്‌ക്കാനാകും. ഏകദേശം നൂറു വർഷം കൊണ്ട് അവയിൽ നിന്നുള്ള വികിരണം ഇല്ലാതാകും. പരമ്പരാഗത റിയാക്‌ടറുകളിൽ നിന്നുള്ള മാലിന്യങ്ങൾ ആയിരം വർഷത്തോളം റേഡിയോ വികിരണങ്ങൾ പ്രസരിപ്പിക്കാറുണ്ട്.
ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് കൽപ്പാക്കം ഫാസ്‌റ്റ് ബ്രീഡിംഗ് റിയാക്‌ടർ ഏപ്രിൽ ആറിന് സ്വയം നിയന്ത്രിത ഫിഷൻ ചെയിൻ റിയാക്‌ഷൻ ശേഷി കൈവരിച്ചത്. പരീക്ഷണങ്ങൾക്ക് ശേഷമേ വൈദ്യുതി ഉൽപാദനം തുടങ്ങൂ.
ഒന്നാം ഘട്ടത്തിൽ യൂറേനിയം-233 നേരിട്ടാണ് ഉപയോഗിക്കുന്നത്. ആ റിയാക്‌ടറിൽ നിന്ന് തള്ളുന്ന യൂറേനിയം 238 ഫാസ്റ്റ് ബ്രീഡറിൽ വീണ്ടും ഉപയോഗിക്കാം (ബ്ളാങ്കറ്റ് ഇന്ധനം).
മൂന്നാം ഘട്ടത്തിൽ ബ്ളാങ്കറ്റ് ഇന്ധനമാകുന്ന തോറിയം 232 ന്യൂട്രോൺ പ്രഹരം വഴി യുറേനിയം-233 ആകും. കൽപ്പാക്കം മിനി അഥവാ കാമിനി എന്ന റിയാക്ടറിൽ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നുണ്ട്.
ആണവോർജ്ജ വകുപ്പിന് കീഴിലെ ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചും ഭാരതീയ നാഭികിയ വിദ്യുത് നിഗമും (ഭവാനി) വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് റിയാക്‌ടറിൽ ഉപയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |