
മുൻ ഇന്ത്യൻ താരവും ഓൾറൗണ്ടറുമായ യുവരാജ് സിംഗിന്റെ ജീവിതം ക്രിക്കറ്റ് ലോകത്തിന് എന്നും പ്രചോദനമാണ്. 2007ലെ ട്വന്റി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും പ്ലെയർ ഓഫ് ദി സീരീസ് അവാർഡുകൾ നേടിയത് മുതൽ ക്യാൻസറിനോട് പൊരുതി മടങ്ങിയെത്തിയ യുവരാജിന്റെ ജീവിതം ഒരു യഥാർത്ഥ ക്രിക്കറ്റ് നായകന്റെ ഓർമ്മക്കുറിപ്പ് കൂടിയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം.
2011ലെ ഏകദിന ലോകകപ്പിന്റെ സമയത്ത് ക്യാൻസറിനോട് പൊരുതുകയായിരുന്നു യുവരാജ്. എന്നാൽ ലോകകപ്പ് മത്സരം അവസാനിച്ചപ്പോൾ തന്റെ ആരോഗ്യനില വളരെ മോശമാകുന്നതായി താരം തിരിച്ചറിഞ്ഞു. 'അംഗീകരിക്കാൻ പ്രയാസമായിരുന്നു. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ഒരു കുഴിയിലേയ്ക്ക് വീഴുന്നു. ഞാൻ അപ്പോൾ ഡൽഹിയിലായിരുന്നു. വെസ്റ്റ് ഇൻഡീസിലേക്കും ഇംഗ്ലണ്ടിലേക്കും പര്യടനം നടത്തുകയായിരുന്നു ഞങ്ങൾ. ഗാംഗുലി വിരമിച്ചു. ടെസ്റ്റിൽ എനിക്ക് സ്ഥാനം ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. ആ സ്ഥാനത്തിനായി ഞാൻ ഏഴ് വർഷം കാത്തിരിക്കുകയായിരുന്നു. ഞാൻ പറഞ്ഞു, ' മരിച്ചാലും എനിക്ക് പ്രശ്‌നമില്ല, എനിക്ക് ആ സ്ഥാനം വേണം' പക്ഷേ അസുഖം കൂടിക്കൂടി വരികയായിരുന്നു.
ഡോ. നിതേഷ് റോഹത്ഗി എന്നോട് പറഞ്ഞു, 'നിങ്ങളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലാണ് ട്യൂമർ ഇരിക്കുന്നത്. ഒന്നുകിൽ നിങ്ങൾ തുടർന്നും ക്രിക്കറ്റ് കളിക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടാകാം. കീമോതെറാപ്പി ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് മൂന്ന് മുതൽ ആറ് മാസം വരെ മാത്രമായിരിക്കും ആയുസുണ്ടാവുക.
ലാൻസ് ആംസ്ട്രോങ്ങിനെ ചികിത്സിച്ച ഡോ. ഐൻഹോണിനെ കാണാൻ ഞാൻ യുഎസിലേക്ക് പോയി. ഇനി ഒരിക്കലും കളിക്കാൻ സാദ്ധ്യതയില്ലെന്ന വസ്തുതയുമായി പൊരുത്തപ്പെടാൻ ഒരു വർഷം വേണ്ടിവന്നു. മാനസികമായി അത് കൂടുതൽ ബുദ്ധിമുട്ടായിരുന്നു. എന്നെത്തന്നെ പ്രചോദിപ്പിക്കാൻ എന്തെങ്കിലും ആവശ്യമായിരുന്നു. ക്രിക്കറ്റ് കളിക്കുന്നില്ലെങ്കിൽ ഞാൻ ആരാണ്? ഞാൻ ആരുമല്ല എന്ന് മനസിനെ പറഞ്ഞുപഠിപ്പിച്ചു.
ഞാൻ പഴയ വീഡിയോകൾ കണ്ടുകൊണ്ടേയിരുന്നു. ഡോക്ടർ ഐൻഹോൺ എനിക്ക് ആത്മവിശ്വാസം തന്നു. അദ്ദേഹം പറഞ്ഞു, 'ഇനി ഒരിക്കലും ക്യാൻസർ വരാത്ത ഒരു മനുഷ്യനായി ആയിരിക്കും ഈ ആശുപത്രിയിൽ നിന്ന് താങ്കൾ ഇറങ്ങിപ്പോകുന്നത്'. ഞാൻ തിരിച്ചുവരികയും ആറ് മാസത്തിനുള്ളിൽ ഇന്ത്യയ്ക്കുവേണ്ടി ടി20 ലോകകപ്പ് കളിക്കുകയും ചെയ്തു. ഞാൻ മികച്ച നിലയിലായിരുന്നില്ല കളിച്ചത്. എന്നിരുന്നാലും മാൻ ഓഫ് ദി മാച്ച് ലഭിച്ചു. അതിനുശേഷം ഞാനും സഹീർ ഖാനും രണ്ട് മാസത്തെ ഫിറ്റ്നസ് പരിശീലനത്തിനായി ഫ്രാൻസിലേക്ക് പോയി. ഞങ്ങൾ കൂടുതൽ ഫിറ്റ്നസ് നേടി, വീണ്ടും തിരിച്ചുവന്നു'- യുവരാജ് സിംഗ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |