
തിരുവനന്തപുരം: സർക്കാരിലെയും പൊലീസിലെയും ഉന്നതർക്ക് പറക്കാനുള്ള ഹെലികോപ്ടറിന് ഫെബ്രുവരി മുതൽ വാടക മുടങ്ങി. ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണമാണ് വാടക കുടിശികയായതെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.
മാസം 80ലക്ഷം രൂപയാണ് ഹെലികോപ്ടറിന്റെ വാടക. വാടകയിനത്തിൽ 2019മുതൽ ഇതുവരെ 46.36 കോടി രൂപ ചെലവായിട്ടുണ്ട്. കരാർ പ്രകാരം 80 ലക്ഷം രൂപയ്ക്ക് 25മണിക്കൂറാണ് കോപ്ടർ പറക്കുക. അധികമുള്ള മണിക്കൂറൊന്നിന് 90,000 രൂപ വീതം നൽകണം. 11സീറ്റുള്ള ഫ്രഞ്ച്നിർമ്മിത ഇരട്ടഎൻജിൻ കോപ്ടറിന്റെ ഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെശമ്പളം, പാർക്കിംഗ്ഫീസ് സഹിതമാണ് വാടക. മാവോയിസ്റ്റ് വേട്ടയ്ക്ക് കേന്ദ്രം പ്രതിവർഷം നൽകിയിരുന്ന 20കോടി രൂപയിൽ നിന്നാണ് വാടക നൽകിയിരുന്നത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകൾ മാവോയിസ്റ്റ് മുക്തമായെന്ന് പ്രഖ്യാപിച്ചതോടെ ഈഫണ്ടിൽ 75%വെട്ടിക്കുറച്ചു. ഇപ്പോൾ അഞ്ചുകോടിയിൽ താഴെയേ ലഭിക്കുന്നുള്ളൂ. ഇതുപയോഗിച്ച് വനത്തിലെ തിരച്ചിൽ, വാഹനങ്ങളും ആയുധങ്ങളും വാങ്ങൽ, തണ്ടർബോൾട്ടിന്റെ പരിശീലനം, കമ്മ്യൂണിറ്റി പൊലീസിംഗ്, വോളണ്ടിയർമാരുടെ ചെലവ് എന്നിവയെല്ലാം വഹിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |