കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ ഡ്രൈവറെ മർദ്ദിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 15,000 രൂപ പിഴയും. പനങ്ങാട് സ്വദേശി അബ്ദുൾ സമദിനെയാണ് (33) എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2019 മേയ് 17ന് വൈകിട്ട് ഏഴിനായിരുന്നു സംഭവം. ബസ് വേഗത്തിൽ പോകുന്നില്ലെന്നാരോപിച്ച് ഇയാൾ ഡ്രൈവറെ മർദ്ദിച്ചുവെന്നാണ് കേസ്. ഇതുമൂലം സർവീസ് മുടങ്ങിയെന്നും കെ.എസ്.ആർ.ടി.സിക്ക് 20,000 രൂപ നഷ്ടമുണ്ടായെന്നും പ്രോസിക്യൂഷൻ വാദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അലൻ ഇ.ബൈജുവാണ് ശിക്ഷ വിധിച്ചത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ സൈജു സൈനുൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |