
തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലത്തിന് മേയ് നാലുവരെ കാത്തിരിപ്പ്. ശുഭപ്രതീക്ഷയിലാണ് മുന്നണി നേതാക്കൾ. നൂറും അതിലധികവുമെന്ന് ഇടതു-വലതു മുന്നണികൾ അവകാശപ്പെടുമ്പോൾ എൻ.ഡി.എയെ ഒഴിവാക്കി കേരളത്തിലൊരു ഭരണം ഉണ്ടാകില്ലെന്ന് രാജീവ് ചന്ദ്രശേഖർ ഉറപ്പിക്കുന്നു. എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ തിരഞ്ഞെടുപ്പാനന്തരം പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.
ഒരു ബേജാറുമില്ല, മൂന്നാംഇടതു സർക്കാർ ഉറപ്പ്
ടി.പി. രാമകൃഷ്ണൻ എൽ.ഡി.എഫ് കൺവീനർ
പോളിംഗ് ശതമാനം കൂടിയാൽ യു.ഡി.എഫ് എന്നൊരു പ്രചാരണമുണ്ട്?
അതൊക്കെ പഴയകാലത്തെ കാര്യമാണ്. ഇത്തവണ കേരളത്തിൽ വോട്ട് കൂടിയിട്ടുണ്ട്. കന്നി വോട്ടർമാരുടെ എണ്ണവും കൂടി. അവരെല്ലാം രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ്. എൽ.ഡി.എഫിന് ഒരു ബേജാറുമില്ല. മൂന്നാം ഇടതു സർക്കാർ ഉറപ്പാണ്.
ഇത്രയും വിവാദങ്ങൾ ഉണ്ടായ തിരഞ്ഞെടുപ്പിൽ മൂന്നാം സർക്കാരെന്നത് പ്രായോഗികമോ?
വിവാദങ്ങളൊക്കെ നിങ്ങളും യു.ഡി.എഫും ഉണ്ടാക്കുന്നതല്ലേ. കേരള ജനതയുടെ മനസ് എൽ.ഡി.എഫിനൊപ്പമാണ്. എത്ര പോളിംഗ് ശതമാനം കൂടിയാലും കൂടിയ വോട്ടെല്ലാം ഇടതുപക്ഷത്തിനാണ്. തിരഞ്ഞെടുപ്പു കാലത്ത് ആവർത്തിച്ച വെല്ലുവിളികൾ വീണ്ടും പറയേണ്ടതില്ലല്ലോ. കഴിഞ്ഞ പത്തുവർഷം കേരളം ഭരിച്ച സർക്കാരിനെതിരെ എന്ത് ആരോപണമാണ് യു.ഡി.എഫിനും എൻ.ഡി.എക്കുമുള്ളത്. പ്രചാരണത്തിൽ പോസ്റ്ററിലും ബോർഡിലും എഴുതാവുന്നതിനപ്പുറത്ത് ഒരു അഴിമതി ആരോപണങ്ങളെങ്കിലുമുണ്ടോ. പറഞ്ഞതെന്തെങ്കിലും നടപ്പിലാക്കിയില്ലെന്ന ആരോപണമുണ്ടോ. അപ്പോൾ ജനം ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതും.
പേരാമ്പ്രയിൽ എൽ.ഡി.എഫ് കൺവീനർക്ക് പേടിയുണ്ടോ?
പേരാമ്പ്രയിൽ ഞാൻ ടി.പി.രാമകൃഷ്ണനാണ്. എനിക്ക് പേരാമ്പ്രയേയോ പേരാമ്പ്രയ്ക്ക് എന്നെയോ പേടിയില്ല. ഇത്തവണ ഗൾഫ് വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. അത് ആർക്കാവും ഗുണകരമാവുകയെന്നത് ഇപ്പോൾ പറയാൻ കഴിയില്ല. നാളെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിശദമായി ചർച്ച ചെയ്യും.
വിവാദങ്ങൾ ഒരുപാടുണ്ടായി?
അതിനെല്ലാം മറുപടി പറഞ്ഞിട്ടുണ്ട്. ജാതിയും മതവും പറഞ്ഞ് വോട്ടു പിടിക്കുന്ന പാർട്ടിയല്ല സി.പി.എം. പേരാമ്പ്രയിൽ ഉണ്ടായ മാറ്റങ്ങൾ ജനങ്ങൾക്ക് മുന്നിലുള്ളിടത്തോളം ഒരു പേടിയുമില്ല.
വോട്ടിന് കോഴ ആരോപണം വ്യാപകമാണല്ലോ?
വോട്ടിന് കോഴ കൊടുക്കുന്നത് ബി.ജെ.പിയും യു.ഡി.എഫും അല്ലേ. അതിനുള്ള തിരിച്ചടി അവർ അനുഭവിക്കും.
മൂന്നാമതും മുഖ്യമന്ത്രി പിണറായി വിജയൻ ആണോ ?
മേയ് നാലു കഴിഞ്ഞാൽ എൽ.ഡി.എഫ് തീരുമാനം വരും. ഇവിടെ മുഖ്യമന്ത്രിയാവാൻ എന്തായാലും അടിയില്ല. അതെല്ലാം പാർട്ടി തീരുമാനിക്കും.
നൂറെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ
നൂറുണ്ടാവും: വി.ഡി.സതീശൻ
അഞ്ച് ജില്ലകളിൽ പൂർണ ആധിപത്യമുണ്ടാകുമെന്നാണല്ലോ താങ്കൾ പറയുന്നത്?
ഞാനൊന്നും വെറുതേ പറയാറില്ല. നാല് കോർപ്പറേഷൻ ഭരിക്കുമെന്ന് പറഞ്ഞപ്പോൾ കളിയാക്കിയവരുണ്ട്. എന്നിട്ടെന്താണ് തദ്ദേശത്തിൽ കേരളത്തിൽ സംഭവിച്ചത്. എറണാകുളം, വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ഇത്തവണ പൂർണമായും യു.ഡി.എഫിന്റെ ഭാഗമാവും. 43 സീറ്റുകളുണ്ട്. പിന്നെ ഭരിക്കാൻ ബാക്കി എത്ര സീറ്റുകൂടി വേണ്ടിവരും. നൂറെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നൂറുണ്ടാവും.
എന്തുകൊണ്ടാണ് ഇത്രയും ആത്മവിശ്വാസം?
വോട്ടിംഗ് ശതമാനം കൂടിയതും കുറയുന്നതും ഒന്നുമല്ല കാര്യം. ജനം ആഗ്രഹിക്കുന്നുണ്ട് ഈ സർക്കാർ മാറണമെന്ന്. കേരളത്തിലങ്ങോളം പിണറായി 3.0 എന്നടിച്ച് ബോർഡ് വച്ചവർക്ക് ഒരു മന്ത്രിപോലും ഒരിടത്തെങ്കിലും പ്രചാരണത്തിനിറങ്ങിയത് കാണാനാവുമോ. എവിടേയും പിണറായി മാത്രം. അത്രയും മതി യു.ഡി.എഫിന് വിജയിക്കാൻ. അത്രമേൽ അതൃപ്തിയും ഭരണ വിരുദ്ധ വികാരവുമുണ്ട് കേരളത്തിൽ.
തോറ്റാൽ രാഷ്ട്രീയ വനവാസത്തിന് പോകുമോ?
ഞാനിവിടെതന്നെ ഉണ്ടല്ലോ. പറഞ്ഞ വാക്കുകളും ഇവിടെ തന്നെയുണ്ട്. മേയ് നാലിന് നമുക്ക് കാണാം. പിന്നെ സുധാകരനെപ്പോലൊരു സീനിയർ നേതാവിനെ നിങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി കുത്തിക്കുത്തി ചോദിക്കുകയും നോവിക്കുകയും ചെയ്തത് മനുഷ്യത്വരഹിതമായിപ്പോയി.
ഡീലുകളൊക്കെ യു.ഡി.എഫിന് വോട്ടാകുമോ?
ഒരു സംശയവും വേണ്ട. തിരഞ്ഞെടുപ്പു കാലത്ത് കേരളത്തിൽ നടന്ന ഡീലുകളും വോട്ടുകച്ചവടവും വോട്ടിന് നോട്ടുമെല്ലാം വോട്ടാവുക യു.ഡി.എഫിനാവും.
പതിവായി യു.ഡി.എഫിന്റെ വലിയ സമ്പാദ്യം പ്രവാസി വോട്ടുകളായിരുന്നു?
പ്രവാസികളെ അങ്ങനെ തരംതിരിക്കുന്നില്ല. പക്ഷേ, പ്രവാസികൾക്ക് യുദ്ധാനന്തരം നാട്ടിലെത്തി വോട്ടു ചെയ്യാനാവാത്തത് ഏതെങ്കിലും മുന്നണിക്ക് വോട്ട് കുറയുന്നതിനപ്പുറത്ത് ജനാധിപത്യപരമായി വലിയ സങ്കടമായിട്ടുണ്ട്. ഒരു വോട്ടെന്നത് ഓരോ മലയാളിയുടേയും അവകാശമാണ്. അതുപോലെ വിദേശങ്ങളിൽ പഠിക്കാൻ പോയവർക്കും വോട്ടു ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതൊന്നും കേരളത്തിലെ യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ല.
വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് എൽ.ഡി.എഫും പറയുന്നുണ്ട്?
അധികാരം കിട്ടാൻ ഒരു വകയുമില്ലാത്തവർക്ക് വനിതാ മുഖ്യമന്ത്രിയെക്കുറിച്ചും യുവ മുഖ്യമന്ത്രിയെക്കുറിച്ചും ചർച്ച ചെയ്യാം.
വി.ഡി.സതീശനാവുമോ അടുത്ത കേരള മുഖ്യമന്ത്രി?
നിങ്ങൾ തന്നെ എത്ര തവണ ചോദിച്ചു. മേയ് നാല് കഴിയട്ടെ. കേരളത്തിൽ കോൺഗ്രസിന് ഒരു മുഖ്യമന്ത്രിയെ തപ്പി നടക്കേണ്ട ഗതികേടുണ്ടാവില്ല.
ത്രികക്ഷി മത്സരം നടക്കുന്ന അവസാന
തിരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖർ
നടക്കുന്ന കാര്യമാണോ കേരളം മാറുമെന്നത്?
12വർഷം കൊണ്ട് ഈ രാജ്യം മാറിയില്ലേ. പിന്നെ കേരളം ഇനിയും മാറുമോ എന്ന ചോദ്യത്തിന് എന്താണ് പ്രസക്തി. കേരളവും മാറും. ത്രികക്ഷി മത്സരം നടക്കുന്ന അവസാന നിയമസഭ തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം കേരളത്തിൽ നടന്നത്. ഇനി കേരളത്തിൽ രണ്ട് രാഷ്ട്രീയ മുന്നണികൾ മാത്രമേ ഉണ്ടാകൂ. ഒരു വശത്ത് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയും മറുവശത്ത് 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരുമിച്ച് നിൽക്കുന്ന കോൺഗ്രസ്-സി.പി.എം സഖ്യവും. അതുതന്നെ കേരളത്തിലും വരും.
കേരളത്തിൽ ബി.ജെ.പിയുടെ പ്രസ്റ്റീജ് മണ്ഡലമാണ് നേമം?
അങ്ങനെയൊന്നുമില്ല. 140 മണ്ഡലങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൻ.ഡി.എ ഇറങ്ങിയത്. അതിനുള്ള ഫലവും ഇത്തവണ ഉണ്ടാകും. നേമത്ത് വലിയ ആത്മവിശ്വാസവും വിജയ പ്രതീക്ഷയുമുണ്ട്. ഇനി എൻ.ഡി.എയെ കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാകില്ല. അടുത്ത തിരഞ്ഞെടുപ്പ് മുതൽ എൻ.ഡി.എ ഒരുവശത്തും മറുവശത്ത് കോൺഗ്രസ്-സി.പി.എം സഖ്യവും ആയിരിക്കും.
കേരളത്തിൽ തൂക്കുമന്ത്രിസഭയാകുമെന്ന് പറഞ്ഞു, ബി.ജെ.പി നിർണായകമാവുമോ?
ഒരു സംശയവും വേണ്ട. കേരളത്തിൽ ഭരിക്കാൻ പാകത്തിൽ ഇരുമുന്നണികൾക്കും ഭൂരിപക്ഷം കിട്ടില്ല. അപ്പോൾ തീർച്ചയായും എൻ.ഡി.എ നിർണായക ശക്തിയാവും. ഈ തിരഞ്ഞെടുപ്പിലൂടെ കേരളം ദ്വിമുഖ രാഷ്ട്രീയത്തിലേക്ക് നീങ്ങും. അതിൽ ഒരു ധ്രുവം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ ആയിരിക്കും. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ട ഉയർന്ന വോട്ടർ പങ്കാളിത്തം കേരളത്തിൽ വളർന്നുവരുന്ന രാഷ്ട്രീയ അവബോധത്തെയും യുവാക്കളടക്കമുള്ളവരുടെ ആഗ്രഹത്തെയും പ്രതിഫലിപ്പിക്കുന്നു.
തൂക്കുമന്ത്രിസഭ വന്നാൽ ബി.ജെ.പിയുടെ നിലപാട്?
മേയ് നാല് കഴിയട്ടെ. ഞങ്ങളുടെ പിന്തുണ വേണ്ടെന്ന് പറയുന്നവർ ആരൊക്കെയാണെന്ന് ആപ്പോൾ കാണാം.
പാലക്കാട്ടും നേമത്തും വോട്ടിന് കോഴ ആരോപണമുണ്ട്?
അതൊക്കെ ആരോപണങ്ങളല്ലേ. പാലക്കാട്ടെ കാര്യം ശോഭാ സുരേന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. നേമത്ത് പണം കൊടുത്ത് വോട്ടു വാങ്ങേണ്ട കാര്യം എനിക്കില്ല. അല്ലാതെ തന്നെ ജനം വോട്ട് തന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |