
കൊച്ചി: ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ തേവര കോന്തുരുത്തിപ്പുഴ ഒഴിപ്പിക്കൽ, പുനരധിവാസ നടപടികൾക്ക് തുടക്കമായി.
പാക്കേജിന്റെ ഭാഗമായി 80 പേർക്ക് 14 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിരുന്നു. ഈ ഗുണഭോക്താക്കൾ നഗരസഭയ്ക്ക് വിട്ടുനൽകിയ വീടുകൾ നഗരസഭയുടെ എൻജിനീയറിംഗ് വിഭാഗം ഔദ്യോഗികമായി ഏറ്റെടുത്ത് ബന്ധപ്പെട്ട സോണൽ ഓഫീസർമാർക്ക് പൊളിച്ചുനീക്കാൻ കൈമാറുന്ന നടപടികളാണ് പുരോഗമിക്കുന്നത്. ഏറ്റെടുത്ത വീടുകളിൽ നോട്ടീസുകൾ പതിച്ചു. മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയി, സെക്രട്ടറി പി.എസ്. ഷിബു, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ മേൽനോട്ടത്തിലാണിത്. ഏപ്രിൽ 15നു മുമ്പ് ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണ് കോടതി ഉത്തരവ്.
ബാങ്ക് രേഖകളിൽ അപാകതയുള്ള 8 താമസക്കാർക്ക് അത് പരിഹരിച്ച് തിങ്കളാഴ്ച തുക കൈമാറും. 20 പേരൊഴികെ മറ്റെല്ലാവരും നടപടികളുമായി സഹകരിക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു. രേഖകൾ ഹാജരാക്കാൻ 13 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഒഴിപ്പിക്കപ്പെടുന്ന 126 കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നൽകുന്നതിൽ കൂടുതൽ തുകയും കൊച്ചി നഗരസഭയുടേതാണ്. 17.64 കോടി രൂപയാണ് പുനരധിവാസത്തിന് ആവശ്യം. ഇതിൽ 16.38 കോടി രൂപ നഗരസഭയും 1.26 കോടി സംസ്ഥാന സർക്കാരും വഹിക്കുന്നു.
ഒരു കുടുംബത്തിന് 9.25 ലക്ഷം രൂപയാണ് ഭവനപദ്ധതിയുടെ ഭാഗമായി നൽകുന്ന പതിവെങ്കിലും 14 ലക്ഷം രൂപ വീതം നൽകാനും ഒറ്റത്തവണയായി ഗുണഭോക്താക്കൾക്ക് കൈമാറാനുമുള്ള തീരുമാനം നഗരസഭയുടെ ഇച്ഛാശക്തിയെ കാണിക്കുന്നുവെന്ന് മേയർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |