
തൃശൂർ: തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് തൃശൂരിൽ പൂരാവേശം കൊട്ടിക്കലാശിക്കും. 26നാണ് പൂരം. തിരഞ്ഞെടുപ്പിനുമുമ്പേ ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പ്രധാന പങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവും മറ്റ് ഘടകക്ഷേത്രങ്ങളും മാസങ്ങൾക്ക് മുമ്പേ അണിയറ ഒരുക്കം തുടങ്ങി. വെടിക്കെട്ട്, ചമയം, മേളം, പന്തൽ എന്നിവ സംബന്ധിച്ച് അന്തിമതീരുമാനമായി. വെടിക്കെട്ട് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുപങ്കാളി ക്ഷേത്രങ്ങളും. ഇതുവരെ നടന്ന മറ്റു പ്രധാന ഉത്സവങ്ങളിൽ വെടിക്കെട്ടിനു നിയന്ത്രണമുണ്ടായിരുന്നില്ല.
കുടകളും ആലവട്ടവും നെറ്റിപ്പട്ടവും വെഞ്ചാമരവും ആനകൾക്കുള്ള ചമയങ്ങളും കുടമാറ്റത്തിനുള്ള സ്‌പെഷ്യൽ കുടകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. രണ്ടു വർഷമായി റെക്കാഡ് ജനമാണ് പൂരത്തിന്. ജില്ലയിൽ ചൂടും കടുക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ 37 ഡിഗ്രിയിലേറെ ചൂട് രേഖപ്പെടുത്തിയിരുന്നു. ജില്ലാ ഭരണകൂടവും പൊലീസും ചേർന്ന് ശക്തമായ സുരക്ഷാക്രമീകരണമാണ് ഒരുക്കുന്നത്. പൂരത്തിന്റെ വിളംബരമെന്ന് വിശേഷിപ്പിക്കുന്ന പൂരം പ്രദർശനത്തിനും തിരക്കേറിയിട്ടുണ്ട്.
പൂരപ്പന്തൽ ഉയർന്നു
പൂരത്തിന്റെ പ്രധാന ആകർഷണമായ പന്തലുകളുടെ നിർമ്മാണമാരംഭിച്ചു. പാറമേക്കാവിന്റെ മണികണ്ഠനാൽ പന്തലിന്റെ പ്രവർത്തനമാണ് ആരംഭിച്ചത്. ഇന്ന് തിരുവമ്പാടിയുടെ നടുവിലാൽ, നായ്ക്കനാൽ പന്തലുകൾക്ക് കാൽനാട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |