
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ 28ന് ആരംഭിക്കേണ്ട ഉത്സവം അനിശ്ചിതത്വത്തിലായി. ജാതിവെറിക്കു കുപ്രസിദ്ധമായ ക്ഷേത്രത്തിൽ ദേവസ്വവുമായി സഹകരിച്ചിരുന്ന ഏക തന്ത്രി കുടുംബവും പിൻവാങ്ങിയതോടെയാണിത്.
അഞ്ചു തന്ത്രികുടുംബങ്ങളുടെ ഒരു വർഷമായ ക്ഷേത്രബഹിഷ്കരണ സമരത്തിനിടെ താന്ത്രികചുമതലകൾ മുടങ്ങാതെ നോക്കുന്ന തരണനല്ലൂർ പടിഞ്ഞാറേമന കുടുംബമാണ് ഉത്സവചടങ്ങുകളിൽ നിന്ന് പിന്മാറിയത്. തങ്ങൾക്ക് അർഹതപ്പെട്ട ദിവസങ്ങളിലെ ചടങ്ങുമാത്രമേ നിർവഹിക്കാൻ കഴിയൂ എന്ന് തരണനല്ലൂർ പടിഞ്ഞാറേമന പരമേശ്വരൻ നമ്പൂതിരിപ്പാട് കൂടൽമാണിക്യം ദേവസ്വത്തിന് കത്തു നൽകി.
11 ദിവസത്തെ ഉത്സവചടങ്ങുകൾ നടത്താൻ ഈ കുടുംബത്തെ ദേവസ്വം ചുമതലപ്പെടുത്തിയിരുന്നു. കുടുംബത്തിനും ഉത്സവചടങ്ങിൽ സഹകരിക്കുന്നവർക്കും പാരമ്പര്യവാദികൾ ഉയർത്തിയ ബഹിഷ്കരണ ഭീഷണിയാണ് പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. സമരം നടത്തുന്ന തന്ത്രികുടുംബങ്ങളിലെ ചിലർ ഏതാനും ദിവസങ്ങളായി ദേവസ്വത്തിനും താന്ത്രികചടങ്ങുകൾക്കുമെതിരെ പ്രസ്താവനകൾ ഇറക്കുന്നുണ്ട്. തങ്ങൾ ക്ഷേത്രചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുന്നില്ലെന്നും അവകാശപ്പെടുന്നു. ഇവർ ഉത്സവചടങ്ങുകൾക്കിടെ ഇടപെട്ടാലുണ്ടാകുന്ന തർക്കങ്ങളും തന്ത്രിയുടെ പിന്മാറ്റത്തിന് കാരണമാണത്രേ.
• ദേവസ്വത്തിന് ഇരട്ടത്താപ്പ്
ഈഴവനെ കഴകജോലിപോലും ചെയ്യിപ്പിക്കില്ലെന്ന തന്ത്രിമാരുടെ ധാർഷ്ട്യത്തിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയാണ് കൂടൽമാണിക്യം ദേവസ്വം. ചുമതലകളിൽ വീഴ്ചവരുത്തിയ അഞ്ചു തന്ത്രിമാർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. നോട്ടീസ് പോലും നൽകിയിട്ടില്ല. ഉത്സവചടങ്ങുകളിൽ പങ്കെടുക്കരുതെന്നും നിർദ്ദേശിച്ചിട്ടില്ല.
• തന്ത്രിമാർക്ക് ജാതിഭ്രാന്ത്
കഴകക്കാരനായി ഈഴവസമുദായാംഗമായ അനുരാഗ് ചുമതലയേറ്റതിനെ തുടർന്നാണ് അഞ്ചു തന്ത്രിമാരും ക്ഷേത്രം ബഹിഷ്കരിച്ചത്. കഴിഞ്ഞ വർഷം ഈഴവനായ ബാലു കഴകക്കാരനായപ്പോഴും ഉത്സവവേളയിൽ ഈ തന്ത്രിമാർ വിട്ടുനിന്നു. ബാലുവിനെ ഓഫീസ് ജോലിയിലേക്ക് ഒരു മാസം മാറ്റിയ ശേഷമാണ് ഇവർ ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് ബാലു രാജിവച്ചു.
പടിഞ്ഞാറേമന പരമേശ്വരൻ നമ്പൂതിരിപ്പാടുമായി ഉടനെ ചർച്ച നടത്തും. ഉത്സവചടങ്ങുകൾ മുടങ്ങില്ല. വിട്ടുനിൽക്കുന്ന തന്ത്രിമാരുടെ പേരിൽ ഇറങ്ങുന്ന പ്രസ്താവനകൾ അടിസ്ഥാനരഹിതമാണ്. കൂടൽമാണിക്യം ക്ഷേത്രത്തെയും പ്രതിഷ്ഠയെയും അവഹേളിക്കുന്ന സമീപനമാണ് അവരുടേത്. ഇതിനെതിരെ നടപടികൾ ആലോചിക്കുന്നുണ്ട്.
അഡ്വ.സി.കെ.ഗോപി
ചെയർമാൻ,
കൂടൽമാണിക്യം ദേവസ്വം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |