
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം 28ന് കൊടിയേറാനിരിക്കെ, അഞ്ച് തന്ത്രിമാർ നടത്തുന്ന ബഹിഷ്കരണ സമരം നേരിടാൻ ഒരുക്കം തുടങ്ങി ദേവസ്വം. നാല് സഹതന്ത്രിമാരെ അനൗദ്യോഗികമായി നിയോഗിച്ചു. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമമുണ്ടാകുമെന്ന് ഭയന്ന് രഹസ്യമായാണ് നീക്കം. അബ്രാഹ്മണ തന്ത്രിമാരെയും പരിഗണിക്കുന്നതായി സൂചനയുണ്ട്.
ഈഴവനായ കഴകക്കാരനെ ക്ഷേത്രത്തിൽ നിയമിച്ചതിനെ തുടർന്ന് ഒരു വർഷമായി ആറ് തന്ത്രികുടുംബങ്ങളിൽ അഞ്ചും വിട്ടുനിൽക്കുകയാണ്. തരണനല്ലൂർ പടിഞ്ഞാറേമന കുടുംബം സഹകരിക്കുന്നതിനാലാണ് ചടങ്ങുകൾ മുടങ്ങാത്തത്. പത്തു ദിവസത്തെ ഉത്സവത്തിന് ദീർഘമായ താന്ത്രിക ചടങ്ങുകളുണ്ട്.
ഉത്സവച്ചടങ്ങുകൾ ഭംഗിയായി നടത്താൻ പടിഞ്ഞാറേമന പരമേശ്വരൻ നമ്പൂതിരിപ്പാടിനെ ദേവസ്വം രേഖാമൂലം ചുമതലപ്പെടുത്തിയിരുന്നെങ്കിലും പാരമ്പര്യവാദികളുടെ ഭീഷണികളെ തുടർന്ന് അദ്ദേഹം പിന്മാറി. തനിക്ക് ചുമതലയുള്ള ദിവസങ്ങളിൽ മാത്രമേ ചടങ്ങുകൾ നിർവഹിക്കൂവെന്ന് ദേവസ്വത്തിന് അദ്ദേഹം കത്തും നൽകി. ഇതോടെയാണ് ബദൽ സംവിധാനത്തിലേക്ക് ദേവസ്വം നീങ്ങിയത്.
അതേസമയം, ക്ഷേത്രചടങ്ങുകൾ ബഹിഷ്കരിച്ചിട്ടില്ലെന്നും ഉത്സവച്ചടങ്ങുകളിൽ പങ്കെടുക്കുമെന്നും അറിയിച്ച് മൂന്ന് തന്ത്രി കുടുംബാംഗങ്ങൾ ഇന്നലെ വാർത്താസമ്മേളനം നടത്തിയെങ്കിലും ഇവർ അംഗീകൃത തന്ത്രിമാരല്ലെന്നാണ് ദേവസ്വം നിലപാട്. ക്ഷേത്രചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുന്ന നഗരമണ്ണ് മനയിലെ തന്ത്രി വിക്രമൻ നമ്പൂതിരിപ്പാടിന്റെ മാതാവ് ഇന്നലെ മരിച്ചതിനാൽ ഇനി ഈ കുടുംബത്തിലെ ആർക്കും ഉത്സവച്ചടങ്ങിൽ പൂർണമായും പങ്കെടുക്കാനാവില്ല. വിട്ടുനിൽക്കുന്ന തന്ത്രിയായ നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരി ദേവസ്വം ഭരണസമിതി അംഗവുമാണ്.
വിട്ടുനിൽക്കുന്ന തന്ത്രിമാർ
• അണിമംഗലം വാസുദേവൻ നമ്പൂതിരി
• നെടുമ്പിള്ളി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരി
• ചെമ്പാപ്പിള്ളി തരണനല്ലൂർ നാരായണൻ നമ്പൂതിരിപ്പാട്
• നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി
• കെടങ്ങശേരി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാട്
എന്തു ഭീഷണിയുണ്ടെങ്കിലും ഉത്സവം ഭംഗിയായി നടത്തും. അതിനുള്ള ഒരുക്കങ്ങളിലാണ് ദേവസ്വം ഭരണസമിതി
അഡ്വ.സി.കെ.ഗോപി
ചെയർമാൻ, കൂടൽമാണിക്യം ദേവസ്വം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |