
തിരുവനന്തപുരം: 90ന് മുകളിൽ സീറ്റുകൾ നേടി കേരളത്തിൽ എൽ.ഡി.എഫ് ഭരണം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഭരണ അനുകൂല വികാരമാണുണ്ടായതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തിരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഭരണ വിരുദ്ധ വികാരമെന്ന യു.ഡി.എഫ് പ്രചാരണത്തിന് കാരണം വോട്ടിംഗ് ശതമാനത്തിലെ വർധനയാണ്. നൂറിലധികം സീറ്റ് ലഭിക്കുമെന്ന യുഡിഎഫ് പ്രചാരണത്തിന് ഒരടിസ്ഥാനവുമില്ല. വോട്ടിംഗ് ശതമാനം ഉയരാൻ കാരണം എസ്.ഐ.ആർ പരിഷ്‌കരണമാണ്. തീവ്രപരിഷ്‌കരണത്തിന് ശേഷം വോട്ടർമാരുടെ എണ്ണം 2.40 കോടിയിൽ നിന്ന് 2.17കോടിയായി കുറഞ്ഞു. ഇതിൽ 78.27 ശതമാനം പേർ വോട്ട് ചെയ്തു.
നൂറ് സീറ്റ് നേടുമെന്നത് യുഡിഎഫിന്റെയും മാധ്യമങ്ങളുടേയും അവകാശവാദം മാത്രമാണ്. കഴിഞ്ഞ തവണ വോട്ടെടുപ്പിന് ശേഷം യുഡിഎഫ് സാങ്കൽപ്പിക മന്ത്രിസഭാ രൂപീകരണം പോലും നടത്തി. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ എൽ.ഡി.എഫ് അധികാരത്തിൽ വന്നു. യു.ഡി.എഫിന് 100 സീറ്റ് ലഭിച്ചില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വനവാസത്തിന് പോകേണ്ടതില്ല. യു.ഡി.എഫിന്റെ നേതാവായി പ്രവർത്തിക്കണം. സതീശൻ പറഞ്ഞതെല്ലാം ജനം ക്ഷമിക്കും..
സി.പി.എം വിട്ടു പോയവർ ഒരു മണ്ഡലത്തിലും വിജയിക്കില്ല. ബി.ജെ.പിക്ക് കേരളത്തിൽ ഒരു സീറ്റും ലഭിക്കില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കേരളത്തിൽ എല്ലായിടത്തും ഒരു പോലെയുണ്ടായിട്ടില്ല. എസ്.ഐ.ആർ വന്നപ്പോൾ വോട്ട് ചെയ്യണമെന്ന വാശി ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായി. എന്തടിസ്ഥാനത്തിലാണ് അതു യു.ഡിഎഫിനെ സഹായിക്കുന്നുമെന്ന് പറയുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 20,000ത്തിലധികം പേർക്കും പ്രത്യേകം റിക്രൂട്ട് ചെയ്ത വോളന്റിയർമാർക്കും വോട്ട് ചെയ്യാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |