
ടെഹ്‌റാൻ: വെടിനിറുത്തൽ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ യു.എസ്- ഇറാൻ ചർച്ചയ്ക്ക് ധൃതി പിടിച്ച് നീക്കം.
യു.എസ്- ഇറാൻ രണ്ടാം ഘട്ട ചർച്ച നാളെ നടന്നേക്കുമെന്ന് റിപ്പോർട്ട്. നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാവുകയാണെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചതായി യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെയാണെങ്കിൽ തുർക്കിയുടെയും ഈജിപ്തിന്റെയും പിന്തുണയോടെ ജനീവയിലോ ഇസ്ലാമാബാദിലോ ആയിരിക്കും ചർച്ച. അതിനിടെ സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമം തുടരുമെന്ന് പാകിസ്ഥാനും അറിയിച്ചു. പുതിയ ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ മേഖലയിൽ യുദ്ധം കടുക്കുമെന്ന ആശങ്ക ശക്തമാവുകയാണ്.
അതിനിടെ ഹോർമുസിൽ ഉപരോധം ഏർപ്പെടുത്തിയതിലൂടെ യു.എസ് കടൽക്കൊള്ള നടത്തുകയാണെന്ന് ഇറാൻ ആരോപിച്ചു. ഉപരോധത്തിനെതിരെ ടെഹ്‌റാനിൽ ആയിരങ്ങൾ പ്രതിഷേധ റാലി നടത്തി.
യു.എസ്- ഇറാൻ ആദ്യ ചർച്ച പൂർണ പരാജയമാല്ലെന്നും ചില കാര്യങ്ങളിൽ ഇറാൻ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു.ഇറാൻ യു.എസിന്റെ നിലപാടുകളോട് കുറച്ചുകൂടി അടുത്തുവെന്നും എന്നാൽ പൂർണ്ണമായൊരു കരാറിലെത്താൻ ആവശ്യമായ വിട്ടുവീഴ്ചകൾ അവർ ചെയ്തിട്ടില്ലെന്നും മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വാൻസ് വ്യക്തമാക്കി. ഇനിയുള്ള നീക്കം ഇറാന്റെ ഭാഗത്തു നിന്നാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇതിനിടെ നെതന്യാഹുവും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും തമ്മിലുണ്ടായ ഫോൺ സംഭാഷണം എല്ലാം അട്ടിമറിച്ചതായി വാർത്തകളും പുറത്ത് വന്നിരുന്നു.ഞായറാഴ്ച ഇസ്ലാമാബാദിൽ നടന്ന ചർച്ച കരാറിൽ എത്താതെ പിരിയുകയായിരുന്നു.ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കൽ, ഇറാന്റെ ആണവ പദ്ധതി, രാജ്യാന്തര ഉപരോധങ്ങൾ,ലബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങൾ തുടങ്ങിയവ ചർച്ചയിൽ ഉയർന്നു വന്നത്.
എന്നാൽ ഇറാന്റെ ആണവ പദ്ധതി 20 വർഷത്തേക്ക് മരവിപ്പിക്കണമെന്ന യു.എസിന്റെ പിടിവാശിയിൽ ചർച്ച വഴിമുട്ടിയെന്നാണ് റിപ്പോർട്ട്.സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്ന യുഎ.സിന്റെ ആവശ്യവും ഇറാൻ അംഗീകരിച്ചില്ല.
മാർപാപ്പയ്ക്കെതിരെ
വീണ്ടും ട്രംപ്
ലിയോ പതിനാലാമൻ മാർപാപ്പക്കെതിരെയുള്ള വിമർശനങ്ങൾ കൂടുതൽ കടുപ്പിച്ച് ട്രംപ്.ഇറാനെതിരായ യുദ്ധത്തെ മാർപാപ്പ എതിർക്കുന്നത് തെറ്റാണെന്നും അദ്ദേഹം കുറ്റകൃത്യങ്ങളെ കുറിച്ച് ധാരണയില്ലാത്തയാളാണെന്നും ട്രംപ് പറഞ്ഞു.
പ്രതിരോധ സഹകരണ
കരാറിൽനിന്ന് പിന്മാറി ഇറ്റലി
ഇസ്രയേലുമായുള്ള സൈനിക പ്രതിരോധ കരാറിൽനിന്ന് പിന്മാറുകയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി .മിഡിൽ ഈസ്റ്റിലെ സംഘർഷം ചൂണ്ടിക്കാട്ടിയാണ് നടപടി.ലെബനനിൽ ഇസ്രയേൽ തുടരുന്ന കൂട്ടക്കുരുതിയെ ശക്തമായി വിമർശിച്ച് രംഗത്തുവന്നതിനു പിന്നാലെയാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |