
കൊല്ലം: പരവൂർ കായൽ അറബിക്കടലുമായി സംഗമിക്കുന്ന പൊഴിക്കര ഉപ്പൂട്ടിൽ വീട്ടിൽ വേനൽക്കാലത്ത് ഗുരുദേവ സ്മരണ നിറയും. ദേശസഞ്ചാരത്തിനിടെ ഗുരുദേവൻ പലതവണ തങ്ങിയിട്ടുള്ള വീട് പരവൂർ പൊഴിക്കരക്കാരുടെ മനസിൽ ഇപ്പോഴും അദ്ഭുതമാണ്.
ഏകദേശം 200 വർഷം പഴക്കമുണ്ട് വീടിന്. രണ്ട് നിലകളുള്ള ആ വീട് അക്കാലത്തെ ഒരു അതിശയ കേന്ദ്രമായിരുന്നു. പ്രദേശത്തെ വലിയ സമ്പന്നനായിരുന്ന കാർത്തിക്കഴികത്ത് കൃഷ്ണൻ കുത്തകക്കാരനായിരുന്നു ഉടമസ്ഥൻ. വെട്ടുകല്ലുകൾ കൊണ്ടാണ് ഭിത്തികൾ. പുറമേ മണലിൽ കുമ്മായം ചേർത്ത് പൂശിയിട്ടുണ്ട്. പലകകൾ കൊണ്ടാണ് ഒന്നാം നിലയുടെ തട്ട്. അതിന് മുകളിൽ കുമ്മായവും മണലും ചേർത്ത് പ്ലാസ്റ്റർ ചെയ്തിരുന്നു. തടികൊണ്ടാണ് രണ്ടാം നിലയിലേക്കുള്ള ഗോവണി. ഓല മേഞ്ഞായിരുന്നു രണ്ടാം നിലയുടെ മേൽക്കൂര. ചുറ്റും വലിയ മരങ്ങളും.
ഏകദേശം ഒന്നേകാൽ നൂറ്റാണ്ട് മുൻപുള്ള വേനൽക്കാലത്ത് വള്ളത്തിൽ വടക്ക് ഭാഗത്തേക്ക് സഞ്ചരിക്കവേ ഉച്ചനേരത്ത് ഗുരുദേവൻ പൊഴിക്കര കടവിലിറങ്ങി കായൽക്കരയിലുള്ള ഉപ്പൂട്ടിൽ വീടിന്റെ പടിപ്പുരയിലേക്ക് നടന്നെത്തി. അപ്രതീക്ഷിതമായി ഗുരുദേവനെ കണ്ട കൃഷ്ണൻ കുത്തകക്കാരൻ സ്വീകരിച്ച് വീടിന്റെ രണ്ടാം നിലയിൽ വിശ്രമിക്കാൻ സൗകര്യമൊരുക്കി. ഉച്ചനേരത്തും തീരെ ഉഷ്ണമില്ലാത്ത വീട്ടിൽ ഗുരുദേവൻ പെട്ടെന്ന് നിദ്രയിലാണ്ടു. നല്ല കുളിർമയുള്ള വീട്ടിലേക്ക് ഗുരുദേവൻ വേനൽക്കാലങ്ങളിൽ പിന്നെയും പലതവണ എത്തി. ഗുരുദേവൻ വിശ്രമിച്ച വീടായതിനാൽ ഉടമസ്ഥർ കാര്യമായ അഴിച്ചുപണികളൊന്നുമില്ലാതെ സംരക്ഷിച്ചു. വർഷങ്ങൾ മുൻപ് വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂരയ്ക്ക് കേടുപാട് സംഭവിച്ചതിന് പിന്നാലെ ഓല മാറ്റി തകര ഷീറ്റിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |