
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. വിദ്യാഭ്യാസം ഉൾപ്പെടെ ഏഴു വകുപ്പു മന്ത്രിമാരുടെ പ്രത്യേക യോഗം 30ന് ചേരും.
പൊതു വിദ്യാലയങ്ങളുടെ ഫിറ്റ്നസ് നടപടികളിൽ സർക്കാർ വരുത്തിയ പുതിയ മാറ്റങ്ങൾ പ്രഥമാദ്ധ്യാപകർക്ക് വലിയ ജോലി ഭാരവും സാമ്പത്തിക പ്രതിസന്ധിയുമാണ് സൃഷ്ടിക്കുന്നത്. സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വൈദ്യുതി, ആരോഗ്യം, ഗതാഗതം, വനം, അഗ്നിരക്ഷാ സേന തുടങ്ങി അഞ്ച് പ്രധാന വകുപ്പുകളുടെ വെരിഫിക്കേഷൻ റിപ്പോർട്ട് ഹാജരാക്കണമെന്ന നിബന്ധനയാണ് വിദ്യാലയങ്ങളെ വലയ്ക്കുന്നത്. കെ.എസ്.ടി.എ ഉൾപ്പെടെയുള്ള അദ്ധ്യാപക സംഘടനകൾ നൽകിയ നിവേദനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് യോഗം.
സ്‌കൂളിന് പുറത്തുള്ള കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറുകൾക്ക് വേലി കെട്ടുക, സ്‌കൂൾ പരിസരത്തെ ഫെൻസിംഗ് തുടങ്ങിയവയുടെ ഉത്തരവാദിത്തം ഹെഡ്‌മാസ്റ്റർമാരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
എൽ.പി, പ്രീപ്രൈമറി ക്ലാസുകൾ താഴത്തെ നിലയിലേ പ്രവർത്തിക്കാവൂ എന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഉടനടി നടപ്പിലാക്കുക അസാദ്ധ്യമാണ്. ഇത്തരം അപ്രായോഗിക നിർദ്ദേശങ്ങളിൽ ഇളവ് വേണമെന്നാണ് ആവശ്യം.അദ്ധ്യയന വർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, മേയ് 16ഓടെ പരിശോധനകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |