
തൃശൂർ: ഇടിമിന്നലേറ്റ് വീടിന്റെ ചുവർ തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക്. തൃശൂർ ചാവക്കാട് മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജ്, ഭാര്യ സ്‌മൃതി (നഗരസഭാ മുൻ കൗൺസിലർ), മകൾ ധ്വനി എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടമുണ്ടായത്. മിന്നൽ വീടിന്റെ ചുവരിൽ പതിച്ചതിന്റെ ആഘാതത്തിൽ ചുവർ തകർന്ന് ഇഷ്ടികയും കോൺക്രീറ്റ് കഷ്‌ണങ്ങളും ഉറങ്ങിക്കിടന്നിരുന്ന മൂന്നുപേരുടെയും ദേഹത്തേക്ക് തെറിക്കുകയുമായിരുന്നു. വീടിന്റെ വൈദ്യുതി ബന്ധത്തിനും മിന്നലിൽ സാരമായ കേടുപാടുകളുണ്ടായി.
ശബ്‌ദം കേട്ടെത്തിയ പരിസരവാസികളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റവരെ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ഉടൻ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്തമായ വേനൽമഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നൽ വലിയ പരിഭ്രാന്തിക്ക് കാരണമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |