
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തൃശൂരിലെ വിജയപരാജയങ്ങൾ മുന്നണികൾക്കും നേതാക്കൾക്കും ഒരുപോലെ നിർണായകം. മുൻകാലങ്ങളിൽ സംസ്ഥാനതലത്തിൽ യു.ഡി.എഫിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കാറുള്ള ജില്ലയാണ് തൃശൂർ. പക്ഷേ, കരുണാകരൻ പാർട്ടി വിട്ടുപോയതോടെ, ഒരു മിന്നൽപ്രകടനം പുറത്തെടുക്കാൻ കോൺഗ്രസിനായിട്ടില്ല.
തൃശൂരിൽ കോൺഗ്രസ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയാൽ അത് സംസ്ഥാനതലത്തിൽ ശ്രദ്ധേയമാകും. അതേസമയം, സർവേ ഫലത്തിന്റെ ആശ്വാസവുമുണ്ട് യു.ഡി.എഫിന്. 2016ലും 2021ലും ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും ജയിച്ചുകയറിയ ഇടതിന് ഒരെണ്ണം നഷ്ടമായാലും തിരിച്ചടിയാണ്. വികസനപ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന് ഇടതുമുന്നണി അവകാശപ്പെട്ടെങ്കിലും അട്ടിമറി ഭീതി ഉള്ളിലുണ്ട്. പോളിംഗ് ശതമാനം ബാധിക്കില്ലെന്ന് മൂന്ന് മുന്നണികളും പറയുമ്പോഴും കണക്കുകൂട്ടലുകൾ പാളിയോ എന്ന സംശയം നേതാക്കളിൽ ശേഷിക്കുന്നു.
അപ്രതീക്ഷിത വഴിത്തിരിവ്
കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ പത്മജ വേണുഗോപാലും സി.പി.ഐ വിട്ട് ബി.ജെ.പിയിലെത്തിയ സി.സി.മുകുന്ദനും സംസ്ഥാനതലത്തിൽ ചർച്ചാവിഷയമായി. മുകുന്ദന്റെ വിഷയത്തിൽ എൽ.ഡി.എഫിലും യു.ഡി.എഫിലും ഭിന്നാഭിപ്രായങ്ങളും പരസ്യപ്രതിഷേധങ്ങളുമുണ്ടായി. സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലുമെല്ലാം അതെല്ലാം അപ്രതീക്ഷിത വഴിത്തിരിവുകളാണുണ്ടാക്കി. തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയതും അപ്രതീക്ഷിതമായിരുന്നു.
താരപരിവേഷം..?
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്താക്കിയ നടൻ സുരേഷ് ഗോപി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയതോടെ തൃശൂരിലെ തിരഞ്ഞെടുപ്പിന് താരപരിവേഷമായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചതിന്റെ ആത്മവിശ്വാസമാണ് ബി.ജെ.പിയെ നയിച്ചത്. പക്ഷേ, താരപരിവേഷത്തിന്റെ അനന്തരഫലമെന്താണെന്ന് വ്യക്തമാകുന്ന ഫലമാണ് ഇന്ന് പുറത്തുവരിക.
മികവായത് ഇവ
യു.ഡി.എഫ്:
അഭിപ്രായഭിന്നതകളില്ലാതെ ഒത്തൊരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടത് പ്രചാരണത്തിൽ ഗുണകരം
എൽ.ഡി.എഫ്:
തുടക്കം മുതൽക്കെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് വികസനപ്രവർത്തനങ്ങളിൽ ഊന്നി ശക്തമായ പ്രചാരണം.
എൻ.ഡി.എ:
സുരേഷ് ഗോപിയുടെ വിജയം നൽകിയ ആത്മവിശ്വാസത്തോടെ മുൻ തിരഞ്ഞെടുപ്പുകളേക്കാൾ കരുത്തോടെ പ്രചാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |