
ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗിക പീഡന പരാതി നൽകിയവരിൽ ഒരാൾ താനാണെന്ന് വെളിപ്പെടുത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ്ഭൂഷണിനു സ്വാധീനമുള്ള ഉത്തർപ്രദേശിലെ ഗോണ്ടയി നാഷണൽ ഓപ്പൺ റാങ്കിംഗ് ടൂർണമെന്റിൽ പങ്കെടുക്കുന്ന തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര സർക്കാരാകും ഉത്തരവാദിയെന്നും അവർ പറഞ്ഞു.
ബ്രിജ്ഭൂഷണിനെതിരായ കേസ് ഇപ്പോഴും കോടതിയിലായതിനാൽ പേരു വെളിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല. ഇരയുടെ പേരു വിവരം വെളിപ്പെടുത്തരുതെന്ന സുപ്രീംകോടതി മാർഗനിർദ്ദേശം പാലിച്ചായിരുന്നു അത്. നാഷണൽ ഓപ്പൺ റാങ്കിംഗ് ടൂർണമെന്റും ട്രയൽസും ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടത്താനുള്ള ഗുസ്‌തി ഫെഡറേഷൻ തീരുമാനത്തെ തുടർന്നാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നത്. ട്രയൽസ് നടക്കുന്നത് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കോളേജിലാണ്. മത്സരം നിയന്ത്രിക്കാനും പോയിന്റ് തീരുമാനിക്കാനും അദ്ദേഹത്തിന്റെ ആളുകൾക്ക് സാധിക്കും. തനിക്കുമേൽ സമ്മർദ്ദമുണ്ടാകാനിടയുണ്ട്. മാദ്ധ്യമങ്ങളും കായിക സമൂഹവും ടൂർണമെന്റ് വേദിയിൽ ഉണ്ടാകണമെന്നും വീഡിയോ സന്ദേശത്തിൽ വിനേഷ് അഭ്യർത്ഥിച്ചു.
2024ലെ പാരീസ് ഒളിമ്പിക്സിൽ അമിതഭാരം കാരണം ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ്, 18 മാസങ്ങൾക്കു ശേഷമാണ് ഗുസ്‌തിയിലേക്ക് തിരിച്ചെത്തുന്നത്. 2023ൽ ബ്രിജ്ഭൂഷണിനെതിരെ ലൈംഗിക ആരോപണമുയർത്തി ജന്ദർ മന്ദറിൽ നടന്ന പ്രതിഷേധം നയിച്ച കായികതാരങ്ങളിൽ ഒരാളായിരുന്നു വിനേഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |