
ടെഹ്‌റാൻ:നൊബോൽ സമ്മാന ജേതാവും ഇറാൻ മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് കുടുംബം.കഴിഞ്ഞ ദിവസാമാണ് ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ജയിലിൽ കുഴഞ്ഞുവീണ നർഗീസ് മുഹമ്മദിയെ സഞ്ജാനിലെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി ടെഹ്‌റാനിലേക്ക് മാറ്റുന്നതിനെ ഇറാൻ ഇന്റലിജൻസ് മന്ത്രാലയം എതിർക്കുകയാണെന്ന് അവരുടെ ഫൗണ്ടേഷൻ അറിയിച്ചു.ജയിലിൽ വച്ചുണ്ടായ മർദനത്തെത്തുടർന്ന് 54കാരിയായ നർഗീസിന്റെ ആരോഗ്യം നേരത്തെ മോശമായിരുന്നു.നിലവിൽ വിദഗ്ധ ചികിത്സകൾ ആവശ്യമാണെന്ന് മെഡിക്കൽ സംഘം നിർദേശിച്ചിട്ടുണ്ട്. മുൻപ് മൂന്ന തവണ ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.2024 ഡിസംബറിൽ ഒരു ട്യൂമർ നീക്കിയതിന് ശേഷം ആരോഗ്യനില മോശമായിരുന്നു.2023ലെ നോബൽ സമ്മാന ജേതാവാണ് നർഗീസ് മുഹമ്മദി.സ്ത്രീകളുടെ അവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടുന്ന വ്യക്തിയാണ് നർഗീസ്. ഡിസംബർ 12-ന് മഷ്ഹദിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 25 വർഷത്തിനിടെ, അവർ പലതവണ വിചാരണ ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
‘‘നർഗീസിന്റെ ജീവൻ ഇറാൻ അധികൃതരുടെ കൈകളിലാണെന്നും ഉടൻ ചികിത്സ ലഭ്യമാക്കണം.’’
- നോർവീജിയൻ നൊബേൽ കമ്മിറ്റി
‘‘ജയിൽവാസത്തെ നേരിടാനുള്ള മാനസിക കരുത്ത് അവർക്കുണ്ട്. എന്നാൽ ശരീരം അതിന് തയാറല്ല. അവർ മരിച്ചാൽ പോലും രഹസ്യാന്വേഷണ മന്ത്രാലയത്തിനു പ്രശ്നമില്ല. 2015ന് ശേഷം മക്കൾ നർഗീസ് മുഹമ്മദിയെ കണ്ടിട്ടില്ല. ’’
– നർഗീസ് മുഹമ്മദിയുടെ ഭർത്താവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |