
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്ന കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട സുരക്ഷാപരിശോധന കർശനമാക്കാൻ വനംവകുപ്പ്. ഇത് സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് നിർദ്ദേശങ്ങൾ നൽകി. ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾക്ക് പുറമേ, വനം വകുപ്പിന്റെ 13 അധിക സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കണം.
സുരക്ഷാ പരിശോധനയ്ക്ക് സ്കൂൾ അധികൃതർ ഓരോ ജില്ലയിലെയും അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സിന് ഈ മാസം ഏഴിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഓരോ ബ്ലോക്ക് തിരിച്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസറും പരിശീലനം ലഭിച്ച സർപ്പ വോളന്റിയർമാരും വിദ്യാലയങ്ങളിൽ പരിശോധന നടത്തും. അപാകതകൾ കണ്ടെത്തിയാൽ സ്കൂൾ അധികൃതർ അവ പരിഹരിച്ച ശേഷമേ ഫിറ്റ്നസ് നൽകൂ.
പ്രധാന സുരക്ഷാ
നിർദ്ദേശങ്ങൾ
1. സ്കൂൾ കെട്ടിടങ്ങളിലും ക്ലാസ് മുറികളിലും പാമ്പുകൾക്ക് കടക്കാൻ സാദ്ധ്യതയുള്ള മാളങ്ങളും സുഷിരങ്ങളും അടയ്ക്കണം.
2. എലികളെ ആകർഷിക്കുന്ന അശാസ്ത്രീയമായ മാലിന്യ നിക്ഷേപം ഒഴിവാക്കണം.
3. സ്കൂൾ വളപ്പിലെ കാടുപടലങ്ങൾ നീക്കണം. വിറക്, കല്ല്, മറ്റ് നിർമ്മാണ സാമഗ്രികൾ എന്നിവ ക്ലാസ് മുറികൾക്ക് സമീപം കൂട്ടിയിടരുത്.
4. സ്കൂളിലെ രണ്ട് ജീവനക്കാരുടെയെങ്കിലും മൊബൈൽ ഫോണിൽ വനംവകുപ്പിന്റെ ‘സർപ്പ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം.
5. പ്രദേശത്തെ അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ഫോൺ നമ്പരുകൾ സ്കൂൾ ഓഫീസിൽ പ്രദർശിപ്പിക്കണം.
6.പരിശോധനയ്ക്കു ശേഷം റിപ്പോർട്ടിൽ സർപ്പ വോളന്റിയറും സെക്ഷൻ ഫോറസ്റ്റ് ഓഫീസറും ഒപ്പിടണം. ഇത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സാക്ഷ്യപ്പെടുത്തണം.
7. ചീഫ് വൈൽഡ് ലൈഫ് വാർഡൻ അംഗീകരിച്ച സർപ്പ എജ്യുക്കേറ്റർമാർ വിദ്യാർത്ഥികൾക്ക് ‘സർപ്പ പാഠം’ ബോധവത്കരണ ക്ലാസെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |