
ആലപ്പുഴ: ഇക്കുറി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയായി ആലപ്പുഴ മണ്ഡലത്തിൽ നിന്ന് എ.ഡി. തോമസ് (30) എത്തുമ്പോൾ, അതിന് പിന്നിൽ കേരളം മറക്കാത്തൊരു 'രക്ഷാപ്രവർത്തന'ത്തിന്റെ ചോരപ്പാടുകളുണ്ട്. നവകേരള യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് കരിങ്കൊടി കാട്ടിയതിന് ഗൺമാൻമാർ തലയടിച്ച് പൊട്ടിച്ച കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് എ.ഡി.തോമസ് .
സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എയായ പി.പി.ചിത്തരഞ്ജനെ 21015 വോട്ടുകൾക്ക് പിന്നിലാക്കിയാണ് കന്നിപോരാട്ടത്തിൽ തോമസ് വിജയിച്ചത്. വിദ്യാർത്ഥിയാണെങ്കിലും പിതാവ് മാരാരിക്കുളം വടക്ക് അരശർകടവിൽ ഡൊമിനിക് ജാക്സനൊപ്പം കടലിൽ മത്സ്യബന്ധനത്തിന് പോകുന്നയാളാണ് എ.ഡി.തോമസ്. അതും ജനങ്ങളുടെ മതിപ്പിന് ഇടയാക്കി.
ബിരുദാനന്തരബിരുദം കഴിഞ്ഞു. എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയിട്ടില്ല.ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ ഒന്നായ ചെത്തി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ പ്രസിഡന്റാണ്. ഇടതുമുന്നണിയുടെ ശക്തി കേന്ദ്രങ്ങളായ ആര്യാട്, മണ്ണഞ്ചേരി ഭാഗങ്ങളിൽ പോലും ചിത്തരഞ്ജന് മുന്നേറാൻ സാധിച്ചില്ല. മണ്ഡല പുനർനിർണയത്തോടെ ഇടത് സ്ഥാനാർത്ഥികളായിരുന്നു ആലപ്പുഴയിൽ തുടർച്ചയായി വിജയിച്ചിരുന്നത്. പി.പി.ചിത്തരഞ്ജനെ പ്രതീക്ഷിച്ചതിലും നിസ്സാരമായി മറികടക്കാൻ തോമസിന് സാധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |