മലപ്പുറം: വയനാട് എം.പി രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പരാതിയുമായി യുവമോർച്ച നേതാവിന്റെ പരാതി. യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് എടക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
വയനാട് എം.പിയായ രാഹുൽ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണമെന്നും പരാതിയിൽ പറയുന്നുണ്ട്. അജി തോമസിന്റെ പരാതിയിൽ പൊലീസ് എഫ്..ഐ..ആർ രജിസ്റ്റർ ചെയ്തു.
ഒക്ടോബർ മുപ്പതിനാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത്, സാമ്പത്തിക മാന്ദ്യത്തിനെതിരായ പ്രതിഷേധങ്ങൾ ശക്തിപ്പെടുന്ന സമയത്ത്, രാഹുലിന്‍റെ വിദേശ യാത്ര വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. തിരിച്ചെത്തിയ രാഹുൽ ഇന്ന് മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട അസാധാരണ സംഭവവികാസങ്ങളിൽ ലോക്സഭയിൽ പ്രതിഷേധമുയർത്തി. ലോക്‌സഭ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കുന്ന രാഹുൽ ചോദ്യോത്തരവേളയിലാണ് തന്റെ പ്രതിഷേധം വ്യക്തമാക്കിയത്.
ചോദ്യോത്തരവേളയിൽ എഴുന്നേറ്റുനിന്ന രാഹുൽ ഗാന്ധി ‘ഞാൻ ഇന്ന് ഇവിടെ ചോദ്യം ചോദിക്കാനാണ് എത്തിയത്. എന്നാൽ ഇന്ന് ചോദ്യം ചോദിക്കുന്നതിന് ഒരു അർത്ഥവുമില്ല. കാരണം മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുന്നു.’ എന്നുപറഞ്ഞ് തന്റെ സീറ്റിൽ ഇരിക്കുകയായിരുന്നു. മഹാരാഷ്ട്ര വിഷയത്തിൽ സർക്കാരിനെതിരായ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതിഷേധം.
ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നാലേ കാൽ ലക്ഷത്തിനുമേൽ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടിൽ നിന്ന് ജയിച്ചത്. രാഹുലിനെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം സമ്മാനിച്ചാണ് വയനാട് വരവേറ്റത്. അതേസമയം, അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനിയോട് രാഹുൽ ഗാന്ധി ദയനീയമായി പരാജയപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |