തൃശൂർ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായ നിലപാടെടുത്തതിന്റെ പേരിൽ തന്നെ വിരട്ടാൻ നോക്കേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൃശൂർ രാമനിലയത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ എന്ന നിലയിൽ ഇവിടെ ഇടപെടും.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. അനാവശ്യമായ കാര്യത്തിന്റെ പേരിൽ സമയവും കേരളത്തിന്റെ പണവും പാഴാക്കാൻ താൻ അനുവദിക്കില്ല. ലോക്‌സഭയിൽ പാസാക്കി നിയമമായി മാറിയ കാര്യത്തിൽ ഒരു സംസ്ഥാനത്തിനും റോളില്ല. അത് പൂർണമായും കേന്ദ്രത്തിന്റെ അധികാരത്തിലുള്ളതാണ്. ഇപ്പോൾ തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ഗൗരവത്തോടെ കാണുന്നില്ല.
മൂന്ന് തവണ താൻ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു തവണ തലയ്ക്കടിയേറ്റ് ആശുപത്രിയിലായി. അന്ന് പലരും പറഞ്ഞു, ഇനി പുറത്തിറങ്ങില്ലെന്ന്. അന്നു മുതൽ എന്നും പുറത്തുണ്ട്. ഇപ്പോൾ കേരളത്തിലെ സംഭവങ്ങൾക്ക് ശേഷവും 15 ദിവസമായി എന്നും പൊതുവേദികളിലുണ്ട്. ഞാൻ ഒരു സ്ഥലത്തും ഇരുന്നിട്ടില്ല. പ്രതിഷേധിക്കുന്നവർ ആരും ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |