മുംബയ്: ശാന്തൻപാറ കൊലക്കേസ് പ്രതികളുമായി കേരളത്തിലേക്ക് പുറപ്പെട്ട കേരള പൊലീസിനെ മുംബയ് വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ തടഞ്ഞു. ബ്യൂറോ ഒഫ് സിവിൽ ഏവിയേഷന്റെ അനുമതിയില്ലെന്ന കാരണം കൊണ്ടാണ് ശാന്തൻപാറ സി.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ തടഞ്ഞത്.
ശാന്തമ്പാറയിൽ റിസോർട്ട് ജീവനക്കാരനായ റിജോഷ്, രണ്ടരവയസുകാരി മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ റിജോഷിന്റെ ഭാര്യ ലിജി (29), റിസോർട്ട് മാനേജരും റിജോഷിന്റെ സുഹൃത്തുമായ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വാസിം (31) എന്നിവരെ കൈയാമം വെച്ചാണ് പൊലീസ് സംഘം വിാനത്താവളത്തിലെത്തിയത്. ഇവർക്ക് ബോർഡിംഗ് പാസ് നൽകിയെങ്കിലും പ്രതികളുമായി വിമാനത്തിൽ സഞ്ചരിക്കണമെങ്കിൽ ബ്യാറോ ഒഫ് സിവിൽ ഏവിയേഷൻറെ അനുമതി വേണമെന്ന് പറഞ്ഞതോടെ യാത്ര മുടങ്ങുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 31നാണ് റിജോഷിനെ കാണാതായത്. ദിവസങ്ങൾക്ക് ശേഷം മൃതദേഹം കഴുതക്കുളംമേട്ടിലെ റിസോർട്ടിന് സമീപം നിർമിക്കുന്ന മഴവെള്ളസംഭരണിയോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇതിന് തൊട്ടുപിന്നാലെ ലിജിയും വാസിമും സ്ഥലംവിടുകയായിരുന്നു. റിജോഷിന്റെ രണ്ടരവയസുകാരിയായ ഇളയമകളെയും ഇവർ കൊണ്ടുപോയിരുന്നു.
ഒളിവിൽ പോയ ലിജിയേയും വാസിമിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിലും റിജോഷിന്റെ മകളെ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിലും മുംബയ് പനവേലിലെ ലോഡ്ജിൽ കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും ഇരുവരും രക്ഷപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |