തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പരീക്ഷാ പരിശീലന സ്ഥാപനങ്ങൾ നടത്തുകയും ക്ലാസെടുക്കുകയും ചെയ്യുന്നെന്ന പി.എസ്.സിയുടെ പരാതിയിൽ കേസെടുക്കാൻ ആവശ്യമായ തെളിവുകൾ തേടി വിജിലൻസ്. ഇതുവരെ നടന്ന പരിശോധനകളിൽ കേസെടുക്കുന്നതിന് ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്നാണ് വിവരം.
മൂന്ന് സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലും തുടർന്നുള്ള മൊഴിയെടുപ്പുകളിലും ലഭിച്ച വിവരങ്ങൾ വിശദമായി പരിശോധിക്കുകയാണ് വിജിലൻസ് സംഘം. കേസെടുക്കാൻ തെളിവുകൾ ലഭിച്ചാൽ ഈ ആവശ്യം ഉന്നയിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. പൊതുഭരണ വകുപ്പ് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പ്രാഥമിക പരിശോധന നടത്തുന്നത്.
വിജിലൻസ് പരിശോധന നടത്തവേ ക്ലാസെടുക്കുകയായിരുന്ന അഗ്‌നിരക്ഷാ വിഭാഗം ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് വിജിലൻസ് സംഘം സമർപ്പിച്ചിട്ടുണ്ട്. വീറ്റോ, ലക്ഷ്യ എന്നീ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥർ അവധിയെടുത്തും സർക്കാരിൽ നിന്ന് അനുമതി തേടിയുമാണ് ക്ലാസെടുക്കുന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ ഏതാനും പേരുടെ അവധി സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |